World
HomeNews

Zealandia | ഏഴല്ല ഭൂമിക്ക് എട്ട് ഭൂഖണ്ഡങ്ങള്‍; 5 കോടി വര്‍ഷം മുന്‍പ് കടലിലേക്ക് അന്തര്‍ഗമിച്ച സീലാന്‍ഡിയയുടെ വിശദമായ മാപ് തയാറാക്കി പുറത്തിറക്കി ശാസ്ത്രജ്ഞര്‍

28 Sept 20232 മിനിറ്റ് വായന
Zealandia | ഏഴല്ല ഭൂമിക്ക് എട്ട് ഭൂഖണ്ഡങ്ങള്‍; 5 കോടി വര്‍ഷം മുന്‍പ് കടലിലേക്ക് അന്തര്‍ഗമിച്ച സീലാന്‍ഡിയയുടെ വിശദമായ മാപ് തയാറാക്കി പുറത്തിറക്കി ശാസ്ത്രജ്ഞര്‍


ന്യൂഡെല്‍ഹി:(www.payangadilive.in)
ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന സീലാന്‍ഡിയയുടെ വിശദമായ മാപ് ശാസ്ത്രജ്ഞര്‍ തയാറാക്കി പുറത്തിറക്കി. ന്യൂസീലന്‍ഡ്, ഓസ്‌ട്രേലിയ, ന്യൂ കാലിഡോണിയ തുടങ്ങി വിവിധയിടങ്ങളില്‍ നിന്നുള്ളവരാണ് മാപ് തയാറാക്കിയ വിദഗ്ധര്‍. 375 വര്‍ഷത്തെ ഊഹാപോഹങ്ങള്‍ക്കും പര്യവേക്ഷണങ്ങള്‍ക്കും പിന്നാലെ മാവോറി ഭാഷയില്‍ 'സീലാന്‍ഡിയ' അഥവാ 'ടെ റിയു-എ-മയൂ' എന്നറിയപ്പെടുന്ന ഒരു കാണാതായ ഭൂഖണ്ഡത്തിന്റെ അസ്തിത്വമാണ് ശാസ്ത്രജ്ഞര്‍ സ്ഥിരീകരിച്ചത്.

ഏകദേശം 50 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള ഭൂഖണ്ഡമായിരുന്നു സീലാന്‍ഡിയ. യൂറോപിന്റെ പകുതിയോളം വരും ഇതിന്റെ വിസ്തീര്‍ണം. ന്യൂസീലന്‍ഡ് 500 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് പടിഞ്ഞാറന്‍ അന്റാര്‍ടികയും കിഴക്കന്‍ ഓസ്ട്രേലിയയും ഉള്‍പെട്ടിരുന്ന 'ഗോണ്ട്വാന' എന്ന പുരാതന സൂപര്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. അതായത് ന്യൂസീലന്‍ഡ് എന്ന ദ്വീപരാജ്യം സീലാന്‍ഡിയയുടെ ഇന്നത്തെ ശേഷിപ്പാണെന്നാണ് കണ്ടെത്തല്‍.

നിലവില്‍ ഭൂമുഖത്ത് ന്യൂസീലന്‍ഡും ന്യൂ കാലിഡോണിയ എന്ന മറ്റൊരു ദ്വീപും മാത്രമേ ഈ ഭൂഖണ്ഡത്തിന്റേതായി നിലനില്‍ക്കുന്നുള്ളൂ. ഏകദേശം 105 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നും അവ്യക്തമായ കാരണങ്ങളാല്‍ സീലാന്‍ഡിയ ഗോണ്ട്വാനയില്‍ നിന്ന് 'പിരിഞ്ഞുപോകാന്‍' തുടങ്ങി. ഈ വേര്‍പിരിയലിന് പിന്നാലെ സീലാന്‍ഡിയെ പതുക്കെ കടല്‍ വിഴുങ്ങി. ഈ വന്‍കരയുടെ ബാക്കിയുള്ള 94 % കരയും സഹസ്രാബ്ദങ്ങളായി സമുദ്രത്തിനടിയിലാണ്.



ഈ ഭൂഖണ്ഡത്തിന്റെ കൃത്യമായ അതിര്‍ത്തികള്‍ കണ്ടെത്താനും സവിശേഷതകള്‍ നിര്‍ണയിക്കാനുമുള്ള ശ്രമം നേരത്തെ ഗവേഷകര്‍ തുടങ്ങിയിരുന്നു. ഓസ്ട്രേലിയയിലെ ക്വീന്‍സ്ലന്‍ഡ് സര്‍വകലാശാലയില്‍ നിന്നുള്ള ഈ ഗവേഷകര്‍ 28 ദിവസം പിന്നിട്ട വമ്പന്‍ സമുദ്രപര്യവേക്ഷണം ഇതിനായി 2021ല്‍ നടത്തി. 37000 ചതുരശ്ര കിലോമീറ്ററോളം ഇവര്‍ മാപും ചെയ്തിരുന്നു.


2017ലാണ് ഇതിനു ഭൂഖണ്ഡപദവി ലഭിക്കുന്നത്. തെക്കന്‍ ശാന്തസമുദ്രത്തിന് 3500 അടിയോളം ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കൃത്യമായി ഇതിന്റെ അതിരുകള്‍ കണ്ടെത്തുന്നത് വെല്ലുവിളിയായിരുന്നു.

17ാം നൂറ്റാണ്ടില്‍ തന്നെ തന്നെ യൂറോപ്യന്‍മാര്‍ ഇങ്ങനെയൊരു ഭൂഖണ്ഡം ഭൂമിയുടെ തെക്കേയറ്റത്തുണ്ടാകുമെന്ന് കണക്കുകൂട്ടിയിരുന്നു. ഓസ്ട്രേലിയ ആ സമയത്തു തന്നെ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും ഇതല്ലാതെ മറ്റൊരു ഭൂഖണ്ഡം കൂടിയുണ്ടെന്നായിരുന്നു അവരുടെ വിശ്വാസം. ടെറാ ഓസ്ട്രേലിസ് എന്നായിരുന്നു അവര്‍ ഈ സാങ്കല്‍പിക ഭൂഖണ്ഡത്തിനു നല്‍കിയ പേര്.



1642ല്‍ ആബെല്‍ ടാസ്മാന്‍ എന്ന ഡച് നാവിക പര്യവേക്ഷകന്‍ ഈ ഭൂഖണ്ഡം തേടി യാത്ര തുടങ്ങി. ഇന്‍ഡോനീഷ്യയിലെ ജകാര്‍തയില്‍ നിന്നു തുടങ്ങിയ കടല്‍യാത്രയ്ക്ക് അവസാനം ന്യൂസീലന്‍ഡിന്റെ സൗത് ഐലന്‍ഡില്‍ ടാസ്മാന്‍ എത്തിച്ചേര്‍ന്നു. അന്നവിടെ തദ്ദേശീയ ജനതയായ മവോരി ഗോത്രമാണ് ഉണ്ടായിരുന്നത്. അവര്‍ ടാസ്മാനും സംഘത്തിനും നേര്‍ക്ക് വലിയ ആക്രമണം അഴിച്ചുവിട്ടു. തന്റെ കപ്പല്‍ ഇറങ്ങിയ സ്ഥലത്തിനു കൊലപാതകികളുടെ ഉള്‍കടല്‍ (മര്‍ഡറേഴ്സ് ബേ) എന്നു പേരിട്ട ശേഷം ന്യൂസീലന്‍ഡില്‍ കാല്‍ കുത്താതെ ടാസ്മാന്‍ മടങ്ങി.

1895ല്‍ സ്‌കോട്ടിഷ് ശാസ്ത്രജ്ഞനായ ജയിംസ് ഹെക്ടര്‍ ന്യൂസീലന്‍ഡിനെ കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയ ശേഷം ദ്വീപ് പഴയകാലത്ത് ഒരു വലിയ കരയുടെ ഭാഗമായിരുന്നെന്ന് തന്റെ ഡയറിയില്‍ കുറിച്ചു.

1995ല്‍ ഭൗമശാസ്ത്രജ്ഞനായ ബ്രൂസ് ല്യൂയെന്‍ഡിക്കാണ് ന്യൂസീലാന്‍ഡിയ എന്ന എട്ടാം ഭൂഖണ്ഡത്തെക്കുറിച്ചുള്ള ആശയം ആദ്യം പുറത്തിറക്കിയത്. ന്യൂസീലന്‍ഡിനും ഓസ്ട്രേലിയയ്ക്കും സമീപം നടത്തിയ ഗവേഷണങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ഇത്.

ഭൂമിയുടെ ആദ്യദശയില്‍ പാന്‍ജിയ എന്ന ഒറ്റ വന്‍കരയാണുണ്ടായിരുന്നത്. ഇതു പിന്നീട് ലോറേഷ്യ എന്നും ഗോണ്ട്വാന എന്നും രണ്ട് ഭൂഖണ്ഡങ്ങളായി മാറി. ഇന്നത്തെ ആഫ്രിക, അന്റാര്‍ട്ടിക, തെക്കന്‍ അമേരിക, ഓസ്ട്രേലിയ എന്നിവയും ഇന്‍ഡ്യന്‍, അറേബ്യന്‍ ഉപഭൂഖണ്ഡങ്ങളും ഉള്‍പെട്ടതായിരുന്നു ഗോണ്ട്വാന. എന്നാല്‍ എട്ടരക്കോടി വര്‍ഷം മുന്‍പ് ഗോണ്ഡ്വാനയില്‍ നിന്ന് ഓസ്ട്രേലിയയും സീലാന്‍ഡിയയും ഉള്‍പെട്ട കരഭാഗം വേര്‍പെട്ട് തെക്കോട്ടു നീങ്ങി. ഇതിന്റെ തുടര്‍ച്ചയായി 5 കോടി വര്‍ഷം മുന്‍പ് സീലാന്‍ഡിയ കടലിലേക്ക് അന്തര്‍ഗമിച്ചു എന്നാണു ശാസ്ത്രജ്ഞരുടെ വിശ്വാസം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക