Technology
HomeNews

ട്രാക്കിംഗ് ഓഫാക്കിയിട്ടും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ റെക്കോർഡ് ചെയ്തു, ഗൂഗിളിന് 425 മില്യൺ ഡോളർ പിഴ

6 Sept 20251 മിനിറ്റ് വായന
ട്രാക്കിംഗ് ഓഫാക്കിയിട്ടും ഉപയോക്താക്കളുടെ സ്വകാര്യ ഡാറ്റ റെക്കോർഡ് ചെയ്തു, ഗൂഗിളിന് 425 മില്യൺ ഡോളർ പിഴ

 



സ്വകാര്യതാ നിയമങ്ങൾ ലംഘിച്ചതിന് ഗൂഗിളിന് പിഴ ചുമത്തി. 425 മില്യൺ ഡോളർ ആണ് പിഴ ചുമത്തിയത്. ഉപയോക്താക്കളുടെ ഡാറ്റ ട്രാക്ക് ചെയ്‌തതായും അവരുടെ അനുമതിയില്ലാതെ അവരുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിൾ രേഖപ്പെടുത്തിയതായുമാണ് ആരോപണം. ട്രാക്കിംഗ് ഓഫാക്കിയതിന് ശേഷവും ഉപയോക്താക്കളുടെ ഓൺലൈൻ പ്രവർത്തനങ്ങൾ ഗൂഗിൾ റെക്കോർഡ് ചെയ്യുന്നത് തുടർന്നതായി കോടതി കണ്ടെത്തി.

2020ൽ ആണ് ഈ കേസ് ഫയൽ ചെയ്തത്. വെബ്, ആപ്പ് പ്രവർത്തന സെറ്റിംഗ്സുകളിൽ നൽകിയിരിക്കുന്ന സ്വകാര്യതാ നിയമങ്ങൾ ഗൂഗിൾ പാലിച്ചിട്ടില്ലെന്ന് ഹർജിക്കാർ അവകാശപ്പെട്ടു. ഏകദേശം 9.8 കോടി ഉപയോക്താക്കളെയും 17.4 കോടി ഡിവൈസുകളെയും ബാധിച്ചു എന്നാണ് റിപ്പോർട്ടുകൾ. തുടക്കത്തിൽ, ഹർജിക്കാർ ഗൂഗിളിൽ നിന്ന് 31 ബില്യൺ ഡോളറിലധികം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു.

ഈ കേസിൽ മൂന്നിൽ രണ്ട് സ്വകാര്യതാ നിയമങ്ങളും ഗൂഗിൾ ലംഘിച്ചുവെന്ന് യുഎസ് ഫെഡറൽ കോടതി വിധിയിൽ പറഞ്ഞു. എങ്കിലും കമ്പനി മനഃപൂർവ്വം അങ്ങനെ ചെയ്തിട്ടില്ലെന്ന് കോടതി പറഞ്ഞു. പക്ഷേ ഉപയോക്താക്കൾക്ക് നൽകിയ വാഗ്ദ‌ാനങ്ങൾക്ക് വിരുദ്ധമായിരുന്നു കമ്പനിയുടെ പ്രവർത്തനങ്ങളെന്നും കോടതി വ്യക്തമാക്കി.

ഗൂഗിളിന്റെ ഈ ട്രാക്കിംഗ് പ്ലാറ്റ്ഫോമിൽ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് യൂബർ, ലിഫ്റ്റ്, ആമസോൺ, അലിബാബ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് തുടങ്ങിയ വൻകിട കമ്പനികളുടെ ആപ്പുകളിലേക്കും വ്യാപിച്ചു. ഗൂഗിൾ അനലിറ്റിക്സ് ഉപയോഗിക്കുന്ന ബിസിനസ് ഉപയോക്താക്കളുടെ ഡാറ്റ പോലും ട്രാക്ക് ചെയ്യപ്പെട്ടു. അതേസമയം ഈ ഡാറ്റ വ്യക്തിഗത ഐഡന്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും പക്ഷേ ഉപയോക്താക്കൾ തെറ്റിദ്ധരിക്കപ്പെട്ടു എന്നുമാണ് ഗൂഗിൾ അവകാശപ്പെടുന്നത്. ഈ വിധിക്കെതിരെ കമ്പനി അപ്പീൽ നൽകുമെന്ന് ഗൂഗിൾ വക്താവ് പറഞ്ഞു.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക