Payangadi
ടി വി രാജേഷ് എം എൽ എ സുൽത്താൻ കനാൽ നവീകരണ പ്രവൃത്തി സന്ദർശിച്ചു..
23 Sept 20191 മിനിറ്റ് വായന

ഉൾനാടൻ ജലഗതാഗതത്തിന്റെ ഭാഗമായുള്ള സുൽത്താൻ കനാൽ നവീകരണ പ്രവൃത്തി കല്യാശ്ശേരി മണ്ഡലം എം എൽ എ ടി വി രാജേഷ് സന്ദർശിച്ചു.പ്രവൃത്തിയുടെ പുരോഗതി ബന്ധപ്പെട്ടവരുടെ സാന്നിധ്യത്തിൽ വിലയിരുത്തി.
പലയിടത്തും ഭിത്തി ഇടിഞ്ഞ് വീണ് ചെളി നിറഞ്ഞും മാലിന്യങ്ങൾ കുമിഞ്ഞ് കൂടിയും സുൽത്താൻ കനാൽ നാശോന്മുഖമായി മാറി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് കനാൽ നവീകരണത്തിന് 2.75 കോടി രൂപ സർക്കാറിൽ നിന്നും അനുവദിപ്പിച്ചത്. ടൂറിസം വികസനത്തോടൊപ്പം സുൽത്താൻ കനാലിന്റെ സംരക്ഷണവും സൗന്ദര്യവത്കരണവുമാണ് പദ്ധതിയിൽ വിഭാവനം ചെയ്തിരിക്കുന്നത്.
കുപ്പം പുഴയെയും പാലക്കോട് പുഴയേയും ബന്ധിപ്പിക്കുന്ന 3.85 കി.മിറ്റർ നീളമുള്ള സുൽത്താൻ കനാലിന്റെ പുനഃരുദ്ധാരണ പദ്ധതിയുടെ ഭാഗമായുള്ള ഡ്രജിംഗ് പ്രവൃത്തി പൂർത്തിയായി. പദ്ധതിയുടെ ഭാഗമായികോഴിബസാർ പാലം മുതൽ വാടിക്കൽ വരെ കനാലിനു സമീപത്തായി നടപ്പാതയും പദ്ധതിയിൽ ഉൾപ്പെടുത്തിയതാണ്.
എന്നാൽ നിർമ്മാണം ഇരുവരേയും ആരംഭിച്ചിട്ടില്ല. സ്ഥലം സംബന്ധിച്ച് ചില അവ്യക്തയുള്ളതിനാൽ സ്ഥലം സർവ്വെ ചെയ്തത് കിട്ടിയിൽ മാത്രമെ നടപ്പാതയുടെ നിർമ്മാണം ആരംഭിക്കുവാൻ കഴിയൂവെന്ന് ഉൾനാടൻ ജലഗതാഗത വകുപ്പ് ഉദ്യാഗസ്ഥർ അറിയിച്ചു. സ്ഥലം സർവ്വെ ചെയ്യുന്നതിന് ആവശ്യമായ സത്വര നടപടി സ്വീകരിക്കണമെന്ന് പയ്യന്നൂർ തഹസിൽദാറിന് നിർദ്ദേശം നൽകി. വാടിക്കൽ, കോഴിമ്പസാർ, ഏരിപ്രം എന്നീ പാലങ്ങളിലൂടെ മാലിന്യം വലിച്ചെറിയുന്നത് തടയാൻ മൂന്ന് മീറ്റർ ഉയരത്തിൽ നെറ്റ് വേലി സ്ഥാപിക്കുന്ന പ്രവൃത്തി ഉടൻ ആരംഭിക്കും.
വാടിക്കൽ കടവിലെ ഫിഷ് ലാന്റിംഗ് സെന്റർ, ബോട്ട് അടുപ്പിക്കുന്ന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണം ഉടൻ തുടങ്ങണമെന്നും തീരുമാനിച്ചു. ഉൾനാടൻ ജലഗതാഗത വകുപ്പ് അസി.എഞ്ചിനിയർ എ സുശീൽ കുമാർ, പി പുഷ്പലത, പി.ജനാർദ്ദനൻ എന്നിവർ പങ്കെടുത്തു





