പി.സി ജോർജ് യു.ഡി.എഫിലേക്ക് മടങ്ങുന്നു ! കോൺഗ്രസ്സുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനം

തിരുവനന്തപുരം: മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ പി.സി ജോർജിന്റെ കേരള ജനപക്ഷം പാർട്ടി യു.ഡി.എഫിലേക്ക് ലയിക്കാൻ നീക്കം തുടങ്ങി. മുന്നണി പ്രവേശനം സാധ്യമാക്കാനുള്ള ചർച്ചകൾക്കായി കമ്മറ്റിയെ നിയോഗിച്ചതായി അദ്ദേഹം പറഞ്ഞു.
ശബരിമല വിഷയത്തിലടക്കം ബി.ജെ.പിയുമായി ചേർന്ന് പ്രവർത്തിച്ച അദ്ദേഹം നിയമസഭയിൽ പോലും ബി.ജെ.പി അംഗത്തോടൊപ്പം പ്രത്യേക ബ്ലോക്ക് ആയി ആണ് ഇരുന്നത്. എന്നാൽ പിന്നീട് ബി.ജെ.പി ഒരു മതേതര പാർട്ടി അല്ലെന്നും അവരോട് ചേർന്ന് പ്രവർത്തിക്കുകയില്ലെന്നും ജോർജ് അഭിപ്രായപ്പെട്ടിരുന്നു.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള അദ്ദേഹത്തിന്റെ ഈ നീക്കത്തിന് കോൺഗ്രസ് എത്രത്തോളം പിന്തുണ കൊടുക്കും എന്നത് കാത്തിരുന്നു കാണേണ്ടതുണ്ട്. കോൺഗ്രസിലേയും കേരളാ കോൺഗ്രസ്സിലെയും ഭൂരിഭാഗം നേതാക്കളും ഈ വിഷയത്തിൽ ജോർജിന് അനുകൂലമായി നിലപാടെടുക്കാൻ സാധ്യതയില്ല.
നേരുത്തേ യുഡിഎഫിൽ ആയിരുന്ന അദ്ദേഹം ഉമ്മൻ ചാണ്ടി സർക്കാരിന്റെ ക്യാബിനറ്റ് പദവിയുള്ള ചീഫ് വിപ്പ് ആയിരുന്നു. പിന്നീട് മുന്നണി വിട്ട ജോർജ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ചാണ് പൂഞ്ഞാറിൽ നിന്നും വൻവിജയം നേടി നിയമസഭയിലെത്തിയത്.





