Kannur
ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്
30 Jun 20231 മിനിറ്റ് വായന
കണ്ണൂർ: സാംക്രമിക രോഗങ്ങൾക്കും ജലജന്യ രോഗങ്ങൾക്കും എതിരേ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. ഡെങ്കിപ്പനി, എലിപ്പനി ഉൾപ്പെടെ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഡെപ്യൂട്ടി ഡി എം ഒ ഡോ. എം പി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു.
ഈ രോഗങ്ങൾക്കെതിരേ ജാഗ്രത പാലിക്കണം. തുടർച്ചയായി പനിക്കുമ്പോൾ സ്വയം ചികിത്സ നടത്താതെ വൈദ്യ സഹായം തേടണം. ജലജന്യ രോഗങ്ങളായ ഹെപ്പറ്റൈറ്റിസ്, ടൈഫോയ്ഡ് എന്നിവ പകരാതിരിക്കാൻ ജല സ്രോതസ്സുകൾ മലിനമാകുന്നത് തടയണം. കഴിഞ്ഞ വർഷത്തെക്കാൾ ഡെങ്കിപ്പനി കേസുകൾ കുറവാണ്. 14 തദ്ദേശ സ്ഥാപനങ്ങൾ ഡെങ്കിപ്പനിയുടെ ഹോട്ട് സ്പോട്ടുകളായി തിരിച്ചറിഞ്ഞിട്ടുണ്ട്.
റബ്ബർ പ്ലാന്റേഷനുകളുള്ള സ്ഥലങ്ങളിലാണ് കൂടുതൽ. റബ്ബർ പ്ലാന്റേഷനുകളിൽ ചിരട്ടകൾ കമഴ്ത്തി വെക്കാൻ ശ്രദ്ധിക്കണം. എലി, കന്നുകാലി, നായ, പൂച്ച എന്നിവയുടെ മൂത്രം കലർന്ന വെള്ളവുമായി സമ്പർക്കം വരുമ്പോഴാണ് എലിപ്പനി വരുന്നത്. ഇതിന് സാധ്യതയുള്ളവർ ആഴ്ചയിൽ ഒരിക്കൽ എലിപ്പനി പ്രതിരോധമരുന്ന് കഴിക്കണം. ഇത് ആശാ പ്രവർത്തകർ വിതരണം ചെയ്യുന്നുണ്ട്. മരുന്ന് കഴിക്കുന്നതിലൂടെ എലിപ്പനിയെ ഫലപ്രദമായി പ്രതിരോധിക്കാം.





