രാജ്യം ദാരിദ്ര്യത്തിലേക്ക്: 15 ഭാര്യമാർക്കായി 175 കോടിയുടെ ആഡംബര കാറുകൾ വാങ്ങി ഭരണാധികാരി..

തലതിരിഞ്ഞ ഭരണാധികാരികളാണ് ചില രാജ്യങ്ങളുടെ ശാപം. രാജ്യം പ്രതിസന്ധിയിലാണെങ്കിലും തങ്ങളുടെ ആഡംബരത്തിന് ഒരു കുറവും വരുത്താറില്ല ഈ കൂട്ടർ. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരമാണ് കിങ്ഡം ഓഫ് ഇസ്വാറ്റിനിയിൽ നിന്ന് പുറത്തുവരുന്ന വാർത്ത. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിലൊന്നായ ഇസ്വാറ്റിനിയിൽ ദിവസവും ഭക്ഷണം കഴിക്കാൻ ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ തന്റെ ഭാര്യമാർക്ക് സഞ്ചരിക്കാൻ 175 കോടി രൂപ മുടക്കി റോൾസ് റോയ്സിന്റെ ആഡംബര കാറുകൾ സ്വന്തമാക്കിയിരിക്കുകയാണ് രാജാവ് സ്വാറ്റി മൂന്നാമൻ. തന്റെ 15 ഭാര്യമാർക്കായി 18 റോൾസ് റോയ്സ് ഗോസ്റ്റും തനിക്കായി കസ്റ്റമൈസ് ചെയ്ത കള്ളിനനുമാണ് രാജാവ് വാങ്ങിയത്. എല്ലാത്തിനും കൂടി ഏകദേശം 175 കോടി രൂപ രാജാവ് ചെലവിട്ടു എന്നാണ് കണക്കുകൾ. രാജ്യം കനത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുമ്പോഴാണ് രാജാവിന്റെ ഈ ധൂർത്ത്.
ഇതുകൂടാതെ രാജകുടുംബാംഗങ്ങൾക്കും മക്കൾക്കുമായി 120 ബിഎംഡബ്ല്യുകളും വാങ്ങാൻ രാജാവ് നിർദ്ദേശിച്ചിട്ടുണ്ട്. ആഡംബര കാറുകളുടെ ആരാധകനായ രാജാവിന്റെ പക്കൽ ലക്ഷ്വറി വാഹനങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഇതിൽ 20 മെഴ്സഡീസ് മെബാക്ക് പുൾമാനും ബിഎംഡബ്ല്യുവും സ്വകാര്യ വിമാനവുമെല്ലാം ഉൾപ്പെടും. എന്നാൽ പുതിയ വാഹനങ്ങൾ വിവാദമായതോടെ അഞ്ചു വർഷം പഴക്കമുള്ള വാഹനങ്ങൾ മാറ്റി പുതിയവ വാങ്ങുകയാണ് രാജാവ് ചെയ്ത് എന്ന വിശദീകരണവുമായി പ്രധാനമന്ത്രിയും എത്തിയിട്ടുണ്ട്.
സൗത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി പങ്കിടുന്ന ചെറിയ ആഫിക്കൻ രാജ്യമാണ് കിങ്ഡം ഓഫ് ഇസ്വാറ്റിനി. ഭരണഘടനയില്ലാതെ, പൂർണമായും രാജകൽപനകളെ മാത്രം ആശ്രയിച്ച് കഴിയുന്ന രാജ്യം ബ്രിട്ടിഷുകാരിൽ നിന്ന് സ്വാതന്ത്ര്യം നേടിയത് 1968ലാണ്.





