Kerala
HomeNews

അയോധ്യയില്‍ തന്നെ രാമക്ഷേത്രം വേണമെന്ന് അമിത് ഷാ; മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാന്‍ വെല്ലുവിളി

3 Feb 20191 മിനിറ്റ് വായന
അയോധ്യയില്‍ തന്നെ രാമക്ഷേത്രം വേണമെന്ന് അമിത് ഷാ; മറ്റ് പാര്‍ട്ടികള്‍ നിലപാട് വ്യക്തമാക്കാന്‍ വെല്ലുവിളി

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ രാമക്ഷേത്ര വിഷയം സജീവ ചര്‍ച്ചയാക്കി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ. രാമക്ഷേത്ര വിഷയത്തില്‍ ബി.ജെ.പിയുടെ നിലപാട് വ്യക്തമാണ്. മറ്റ് പാര്‍ട്ടികളും ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അമിത് ഷാ ആവശ്യപ്പെട്ടു. അയോധ്യയില്‍ രാമജന്മഭൂമിയില്‍ തന്നെ ക്ഷേത്രം വേണമെന്നാണ് ബി.ജെ.പി നിലപാടെന്നും അമിത് ഷാ പറഞ്ഞു.

ഡല്‍ഹിയില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചരണ പരിപാടിയായ ഭാരത് കി മന്‍ കി ബാത്ത്, നരേന്ദ്ര മോഡി കെ സാത്ത് എന്ന പരപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അമിത് ഷാ. രാജ്യം ഭരിച്ച മുന്‍ സര്‍ക്കാരുകള്‍ ജനപ്രിയ നയങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക അച്ചടക്കമില്ലാത്ത നയങ്ങളിലൂടെ രാജ്യത്തെ തകര്‍ത്തുവെന്നും അമിത് ഷാ ആരോപിച്ചു.

2014ന് മുമ്പ് പാര്‍ട്ടികള്‍ വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി, എന്നാല്‍ അവയൊന്നും പാലിച്ചില്ല. ഇത്തരം നയങ്ങളാണ് രാജ്യത്തെ തകര്‍ത്തത്. രാജ്യത്ത് ധനസ്ഥിരതയില്ലായിരുന്നുവെന്നും അമിത് ഷാ ആരോപിച്ചു. സഖ്യകക്ഷി സര്‍ക്കാരുകള്‍ രാജ്യത്തെ തെറ്റായി ദിശയിലാണ് നയിച്ചത്. സര്‍ക്കാരുകള്‍ അഞ്ച് വര്‍ഷത്തേക്കാണ് പരിമിതപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ അങ്ങനെയാകരുത്. സര്‍ക്കാരുകള്‍ക്ക് തുടര്‍ച്ചയുണ്ടാകണമെന്നും അമിത് ഷാ പറഞ്ഞു.

മറ്റ് പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമാണ് ബി.ജെ.പി. രാജ്യത്ത ആഭ്യന്തര ജനാധിപത്യമുള്ള ഏക പാര്‍ട്ടിയാണ് ബി.ജെ.പി. ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിക്ക് മാത്രമേ രാജ്യത്തിന്റെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാകൂ എന്നും അമിത് ഷാ പറഞ്ഞു.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക