Kerala
തീയും പുകയും കണ്ട് നാട്ടുകാര്‍ ഓടിയെത്തി, ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു; വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
25 Jul 20231 മിനിറ്റ് വായന
കോതോട്ടില്‍ അജിത ഭാസ്കരന്റെ വീട്ടിലാണ് സംഭവം. ഇന്ന് ഉച്ചയോടെ വീട്ടുകാര്‍ പുറത്തുപോയ സമയത്തായിരുന്നു സംഭവം. അടുക്കള ഭാഗത്തിരുന്ന ഫ്രിഡ്ജാണ് പൊട്ടിതെറിച്ചത്. അപകടത്തില്‍ ആളപായമില്ല.
നാട്ടുകാരാണ് വീടിനുള്ളില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടന് തന്നെ വീട്ടിലേക്ക് ഓടിയെത്തി. പിന്നീടാണ് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചതാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്നത്. വീടിന്റെ പുറക് വശത്തെ വാതില്‍ തകര്‍ത്ത് അകത്തു കയറി വെള്ളം പമ്ബ് ചെയ്ത് തീ അണക്കുകയായിരുന്നു. വടക്കാഞ്ചേരിയില്‍ നിന്നുള്ള ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. വീട്ടുകാര്‍ സ്ഥലത്തില്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
അതേസമയം, കോഴിക്കോട് മുക്കത്ത് നിന്നാണ് സമാനമായ മറ്റൊരു വാര്‍ത്ത. പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന വാഷിംഗ് മെഷീൻ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സമീപത്ത് ആളില്ലാത്തതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്. മുക്കം കാരശേരി ജംഗ്ഷനിലെ ബൈജു ബാപ്പുട്ടിയുടെ വീട്ടില്‍ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയായിരുന്നു സംഭവം. നാല് വര്‍ഷം പഴക്കമുള്ള ഗോദ്റെജ് കമ്ബനിയുടെ സെമി ഓട്ടോമാറ്റിക്ക് വാഷിംഗ് മെഷിനാണ് പൊട്ടിത്തെറിച്ചത്.
മെഷിനും അലക്കാനിട്ട വസ്ത്രങ്ങളും സ്ഫോടനത്തില്‍ ചിതറിപ്പോയി. വയറിലെ ഷോട്ട് സര്‍ക്യൂട്ടായിരിക്കാം കാരണമെന്നാണ് കെഎസ്‌ഇബി അധികൃതര്‍ പറയുന്നത്. പൊട്ടിത്തെറിയില്‍ വയറുകളും പൈപ്പുകളും നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിയുടെ കാരണംതേടി വാഷിംഗ് മെഷീൻ കമ്ബനി അധികൃതരെ ബന്ധപെടാൻ ഒരുങ്ങുകയാണ് വീട്ടുകാര്‍.





