മണൽ മാഫിയയുമായി രഹസ്യബന്ധം; പഴയങ്ങാടിയിൽ പോലീസുകാരന് സസ്പെൻഷൻ

പഴയങ്ങാടി: മണൽ മാഫിയയ്ക്ക് വിവരങ്ങൾ ചോർത്തി നൽകിയ പൊലീസ് ഡ്രൈവറെ സസ്പെൻഡ് ചെയ്തു. തളിപ്പറമ്പ് പൊലീസ് ഹെഡ് ക്വാർട്ടേഴ്സിലെ മിഥുനെയാണ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ ആഴ്ചയാണ് മിഥുനെ പഴയങ്ങാടി പൊലീസ് സ്റ്റേഷനിൽ നിന്ന് തളിപ്പറമ്പിലേക്ക് സ്ഥലം മാറ്റിയത്.
രണ്ടാഴ്ച മുമ്പ് കണ്ണൂർ വിജിലൻസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് മിഥുനും പഴയങ്ങാടി പൊലീസ് സ്റ്റേഷനിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥരും നിരീക്ഷണത്തിലായിരുന്നു. മിഥുനെ വിജിലൻസ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് പണം കൈപ്പറ്റിയതുൾപ്പെടെയുള്ള കാര്യങ്ങൾ വ്യക്തമായത്. സ്നാപ് ചാറ്റ് വഴിയാണ് ഇയാൾ വിവരങ്ങൾ ചോർത്തി നൽകിയതെന്നാണ് വിവരം. റൂറൽ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്.
പയ്യന്നൂർ സ്വദേശിയായ മിഥുൻ നേരത്തെ മണൽ കടത്ത് സംഘത്തെ പിടികൂടുന്നതിൽ സജീവമായിരുന്നു. മിഥുന് ലഭിച്ച വിവരപ്രകാരം നിരവധി മണൽ ലോറികൾ പഴയങ്ങാടി പൊലീസ് പിടികൂടുകയും ചെയ്തു. എന്നാൽ മണൽ മാഫിയ സംഘത്തിലെ ഒരു വിഭാഗവുമായി ചേർന്ന് എതിർവിഭാഗത്തെ പിടിക്കാൻ ഉദ്യോഗസ്ഥർക്ക് രഹസ്യ വിവരം നൽകുകയായിരുന്നു. മിഥുനുമായി ബന്ധമുള്ള മണൽ കടത്ത് സംഘത്തെ പിടിക്കാൻ പോകുമ്പോൾ ആ വിവരം ചോർത്തി നൽകുകയും ചെയ്തു. മിഥുൻ ഇതിനായി പ്രതിഫലം കൈപ്പറ്റിയെന്നും അന്വേഷണത്തിൽ കണ്ടെത്തി.





