എം.വി റീമയുടെ സംസ്കാരം നാളെ നടക്കും..

അടുത്തില - വയലപ്രയിലെ എം.വി റീമയുടെ മൃതദേഹം നാളെ രാവിലെ 10 മണി മുതൽ വയലപ്ര യുവജന വായനശാലയിൽ പൊതുദർശനം. 11 മണിക്ക് നടക്കുതാഴെ സമുദായ ശ്മശാനത്തിൽ സംസ്കാരം.
കുന്നപ്പട മോഹനൻ്റെയും രമ.എം. വി യുടെയും മകളാണ്. സഹോദരി: രമ്യ. കുട്ടിക്കായുള്ള തിരച്ചിൽ ഇന്നും തുടരുകയാണ്.
മരണത്തിന് ഉത്തരവാദി ഭർത്താവും ഭർത്താവിന്റെ അമ്മയുമെന്നാണ് റീമയുടെ കുറിപ്പ്. ശനി വൈകീട്ട് സ്വന്തം വാട്സാപ്പിലാണ് റീമ ഇക്കാര്യം ടൈപ്പ് ചെയ്ത് വെച്ചത്. ഭര്‍ത്താവ് കമല്‍രാജില്‍ നിന്നുള്ള മാനസിക പീഡനമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് റിമയുടെ സഹോദരി ഭർത്താവും ആരോപിച്ചു.
ഞായറാഴ്ച പുലർച്ചെ വീട്ടില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ ദൂരത്തുള്ള ചെമ്പലിക്കുണ്ട് പാലത്തിൽ റീമ മകനുമായി സ്‌കൂട്ടിയില്‍ എത്തുകയും, മകനെ ബെല്‍റ്റുമായി ശരീരത്തില്‍ ബന്ധിച്ച ശേഷം മകന്‍ ഋഷഭുമായി റീമ പുഴയിലേക്ക് എടുത്തുചാടുകയും ചെയ്യുകയായിരുന്നു. മീൻ പിടിക്കാനായി എത്തിയവരാണ് സംഭവം കാണുകയും പോലീസിനെ വിവരമറിയിക്കുകയും ചെയ്തത്.
2016 മുതല്‍ റീമയും ഭര്‍തൃവീട്ടുകാരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. കുഞ്ഞുണ്ടായ ശേഷം സ്വര്‍ചേര്‍ച്ചയില്ലായ്മ കൂടിയിരുന്നു. സ്വന്തം വീട്ടിലാണ് റീമ കഴിഞ്ഞിരുന്നത്. മൂന്ന് ദിവസം മുമ്പാണ് റീമയുടെ ഭര്‍ത്താവ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തുടര്‍ന്ന് റീമയ്ക്കും കുഞ്ഞിനുമൊപ്പം ചില സ്ഥലങ്ങളിലും പോയിരുന്നു. എന്നാല്‍, തിരികെ എത്തിയ ശേഷം കുഞ്ഞിനെ വേണമെന്ന് ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നതായും നാട്ടുകാര്‍ പറയുന്നു.
കുഞ്ഞിനെ കണ്ടെത്താന്‍ സ്‌കൂബ സംഘവും ഫയര്‍ ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് കുട്ടിക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: Toll free helpline number: 1056, 0471-2552056)





