Payangadi
HomeNews

ഗുരുവായത് യൂട്യൂബ്, ആറുമണിക്കൂര്‍ സ്മാര്‍ട്ട്‌ ഫോണില്‍ പഠനം; പഴയങ്ങാടി താവം പള്ളിക്കരയിലെ കെ.പി.യദുകൃഷ്ണൻ നടന്നുകയറുന്നത് റൂർക്കി ഐഐടിയിലേക്ക്.

19 Jul 20251 മിനിറ്റ് വായന
ഗുരുവായത് യൂട്യൂബ്, ആറുമണിക്കൂര്‍ സ്മാര്‍ട്ട്‌ ഫോണില്‍ പഠനം; പഴയങ്ങാടി താവം പള്ളിക്കരയിലെ കെ.പി.യദുകൃഷ്ണൻ നടന്നുകയറുന്നത് റൂർക്കി ഐഐടിയിലേക്ക്.

 


ലക്ഷങ്ങള്‍ ചെലവഴിച്ചുള്ള എൻട്രൻസ് പഠനം യദുകൃഷ്ണന്റെ സ്വപ്നങ്ങളില്‍പ്പോലും ഇല്ലായിരുന്നു.മികച്ച എൻജിനിയറാകണമെന്ന സ്വപ്നം എത്തിപ്പിടിക്കാൻ അവൻ ഗുരുവാക്കിയത് യൂട്യൂബിനെ. ദിവസം ആറുമണിക്കൂർ മാറ്റിവെച്ച്‌ സ്മാർട്ട് ഫോണില്‍ പഠിച്ചുപയറ്റി പഴയങ്ങാടി താവം പള്ളിക്കരയിലെ കെ.പി.യദുകൃഷ്ണൻ നടന്നുകയറുന്നത് റൂർക്കി ഐഐടിയിലേക്ക്. ജെഇഇ അഡ്വാൻസില്‍ ഒഇസി വിഭാഗത്തില്‍ 3000-ാമത്തെ റാങ്ക്. ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനില്‍ പഠനം തുടങ്ങാനാണ് യദുവിന്റെ തീരുമാനം.

മീൻപിടിത്തത്തൊഴിലാളി കളത്തില്‍ പറമ്ബില്‍ രാജേഷിന്റെയും കണ്ണൂരില്‍ സ്വകാര്യസ്ഥാപനത്തിലെ തയ്യല്‍ത്തൊഴിലാളി കോട്ടിയാട്ടില്‍ സുജുവിന്റെയും ഏകമകനാണ് ഇരുപത്തിരണ്ടുകാരനായ യദുകൃഷ്ണൻ. പഴയങ്ങാടി അടുത്തില ഫസല്‍ ഇ ഒമർ പബ്ലിക് സ്കൂളിലാണ് എല്‍കെജി മുതല്‍ ഏഴുവരെ യദു പഠിച്ചത്. പ്ലസ്ടു ചെറുകുന്ന് ഗവ. വെല്‍ഫെയർ ഹയർ സെക്കൻഡറി സ്കൂളില്‍. തുടർന്ന് കണ്ണൂർ ഗവ. ഐടിഐയില്‍ ദ്വിവത്സര മെക്കാട്രോണിക്സ് പഠനം. ജെഇഇയ്ക്ക് പണം അടയ്ക്കാതെയുള്ള ക്ളാസുകളും മാതൃകാ പരീക്ഷകളും മാത്രമാണ് യദു ആശ്രയിച്ചത്. പഴയ ചോദ്യങ്ങളും ഉത്തരങ്ങളും കൃത്യമായി പഠിച്ചു മുന്നോട്ടുപോയി. ജെഇഇ മെയിൻ കിട്ടിയപ്പോള്‍ ആത്മവിശ്വാസമായി. അതോടെ കൂട്ടുകാരായ എബിനും ശ്യാംപ്രസാദും ജെഇഇ അഡ്വാൻസിന് ശ്രമിക്കാൻ പറഞ്ഞു-യദുകൃഷ്ണൻ പറയുന്നു.

അഞ്ചുസെന്റില്‍ വീട് പണിയാനെടുത്ത വായ്പയുടെ ഭാരം മുന്നിലുണ്ട്. മികച്ച നിലയില്‍ കോഴ്സ് പൂർത്തിയാക്കി അത് തീർക്കണം. ചെത്തുകല്ലുകൊണ്ട് കെട്ടിയ വീട് തേച്ചിട്ടില്ല. അതിന്റെ പണി പൂർത്തിയാക്കണം -യദു മോഹം പങ്കുവെക്കുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക