ബിജെപിയെ തകർത്ത് കോൺഗ്രസ് - ജെഎംഎം സഖ്യം; ഹേമന്ത് സോറൻ മുഖ്യമന്ത്രിയാകും ..

റാഞ്ചി: ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ജാര്‍ഖണ്ഡില്‍ ബിജെപിയെ തകർത്ത് കോണ്‍ഗ്രസ് - ജെഎംഎം - ആര്‍ജെഡി എന്നീ പാര്‍ട്ടികള്‍ ചേരുന്ന മഹാസംഖ്യം ഭരണത്തിലേക്ക്. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 47 സീറ്റുകളില്‍ മുന്നേറുകയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് ഏഴ് മണിക്കൂര്‍ പിന്നിട്ടിടും അന്തിമചിത്രം തെളിഞ്ഞിട്ടില്ലെങ്കിലും കോൺഗ്രസ് സഖ്യം ഭരണം പിടിക്കുന്ന സ്ഥിതിയാണുള്ളത്.
ജാര്‍ഖണ്ഡ് ഭരിക്കുന്ന ബിജെപി 26 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുണ്ട്. ഹേമന്ത് സോറന്‍ നയിക്കുന്ന ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച 29 സീറ്റുകളിലും ലീഡ് ചെയ്യുന്നു. കോൺഗ്രസ് 13 സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. ഭരണകക്ഷിയായ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷി ആകുമെന്ന് പ്രതീക്ഷിച്ചിരുന്നിടത്താണ് ഭരണത്തിനൊപ്പം അതുകൂടി നഷ്ടമാകുന്നത്. അതേസമയം കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 5 സീറ്റ് മാത്രം ഉണ്ടായിരുന്ന കോൺഗ്രസ് ഇത്തവണ 13 സീറ്റ് ലീഡ് നേടുകയാണ്.
ജെഎംഎം നേതാവ് ഹേമന്ത് സോറനെ ബന്ധപ്പെട്ട കോണ്‍ഗ്രസ് ദേശീയ നേതൃത്വം അദ്ദേഹത്തിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് എല്ലാം പിന്തുണയും ഉറപ്പ് നല്‍കി. തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായാല്‍ എത്രയും പെട്ടെന്ന് സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് കടക്കണമെന്നും ജെവിഎം അടക്കമുള്ള ചെറുപാര്‍ട്ടികളെ ഒപ്പം ചേര്‍ക്കണമെന്നും ഹേമന്ത് സോറനോട് കോണ്‍ഗ്രസ് ആവശ്യപ്പെട്ടതായാണ് വിവരം.





