നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം; വിദേശരാജ്യങ്ങൾക്ക് യാത്രാ മുന്നറിയിപ്പ്..

ന്യൂഡൽഹി: പൗരത്വനിയമ ഭേദഗതിക്കെതിരെ മുസ്്ലിം ലീഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. അതിനിടെ, നിയമത്തിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ അമേരിക്ക, ബ്രിട്ടണ്‍, ഇസ്രയേല്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ പൗരന്‍മാര്‍ക്ക് യാത്രാ മുന്നറിയിപ്പ് നല്‍കി.
വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നാണ് നിര്‍ദേശം. അതേസമയം പ്രക്ഷോഭം അതിശക്തമായിരുന്ന അസമിലെ ഗുവാഹത്തിയില്‍ രാവിലെ 9 മുതല്‍ 4 മണി വരെയും ദിബ്രുഗഡില്‍ ഉച്ചയ്ക്ക് 2 വരെയും കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഗുവാഹത്തിയിലടക്കം പ്രതിഷേധക്കാരെ നേരിടാന്‍ കരസേന രംഗത്തിറങ്ങി. അക്രമങ്ങളെത്തുടര്‍ന്ന് പാര്‍ലമെന്‍ററികാര്യ സമിതി നടത്തേണ്ടിയിരുന്ന സന്ദര്‍ശനം മാറ്റിവച്ചു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ ഇന്നലെ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്ത 42 വിദ്യാര്‍ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയില്‍ അടുത്തമാസം അഞ്ചുവരെ അവധി പ്രഖ്യാപിച്ചു. ബംഗാളില്‍ അതിശക്തമായ പ്രക്ഷോഭം തുടരുകയാണ്. റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു.





