കേന്ദ്ര മന്ത്രി തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്യുന്നു; അഭിജിത് ബാനര്‍ജി

ന്യൂഡൽഹി: കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലിന് മറുപടിയുമായി നൊബേല്‍ ജേതാവായ ഇന്ത്യന്‍ സാമ്പത്തിക ശാസ്ത്രജ്ഞന് അഭിജിത് ബാനര്‍ജി. കേന്ദ്ര മന്ത്രി തന്റെ പ്രൊഫഷണലിസത്തെയാണ് ചോദ്യം ചെയ്യുന്നതെന്നും ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും അഭിജിത്ത് പറഞ്ഞു. വെറുപ്പിന്റെ അന്ധത ബാധിച്ചവര്‍ക്ക് മറുപടി പറഞ്ഞ് സമയം കളയരുതെന്നും കോടിക്കണക്കിന് ഇന്ത്യക്കാര്‍ അഭിജിത്തിന്റെ നേട്ടത്തില്‍ അഭിമാനം കൊള്ളുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന് നൊബേല്‍ പുരസ്കാരം ലഭിച്ച ശേഷം അഭിജിത് ബാനര്‍ജി പ്രതികരിച്ചിരുന്നു. ഇതിന് മറുപടിയായാണ് അഭിജിതിന്റെ സാമ്പത്തിക വീക്ഷണങ്ങളെ ഇടത് ചായ്വുള്ളതെന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയല്‍ വിശേഷിപ്പിച്ചത്. അഭിജിതിന്റെ സഹായത്തോടെയുള്ള ന്യായ് പദ്ധതിയെ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സാമ്പത്തിക ശാസ്ത്രജ്ഞനെന്ന നിലയിലുള്ള തന്റെ പ്രൊഷണലിസത്തെ ചോദ്യം ചെയ്യുന്നതാണെന്ന് മന്ത്രിയുടെ പ്രസ്താവനയെന്ന് അഭിജിത് ഇംഗ്ലീഷ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിച്ചു. വ്യക്തിപരമായ രാഷ്ട്രീയം സാമ്പത്തിക വീക്ഷണങ്ങളെ സ്വാധീനിക്കാറില്ല. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരുന്ന കാലത്തെ ഗുജറാത്ത് ഉള്‍പ്പെടെ നിരവധി ബി.ജെ.പി സര്‍ക്കാരുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കടുത്ത പ്രതിസന്ധിയിലാണെന്ന വിലയിരുത്തലില്‍ ഉറച്ചുനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പിന്നാലെ അഭിജിത് ബാനര്‍ജിയെ പിന്തുണച്ച് കോണ്‍ഗ്രസ് മുന്‍അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി. വെറുപ്പിനാല്‍ അന്ധത ബാധിച്ചവര്‍ക്ക് പ്രൊഫഷണലിസത്തിന്റെ എന്നതിന്റെ അര്‍ത്ഥം മനസ്സിലാകില്ല. അക്കാര്യം വിശദീകരിച്ച് സമയം കളയരുതെന്നും അഭിജിതിന്റെ നേട്ടത്തില്‍ കോടിക്കണക്കിന് ഇന്ത്യക്കാര്‍ അഭിമാനം കൊള്ളുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.





