Payangadi
പഞ്ഞമാസ ദുരിതമകറ്റാൻ മാടായിക്കാവിൽ മാരിത്തെയ്യങ്ങളിറങ്ങി...
1 Aug 20222 മിനിറ്റ് വായന

പഴയങ്ങാടി: പഞ്ഞമാസ ദുരിതമകറ്റാൻ മാടായിക്കാവിൽ മാരിത്തെയ്യങ്ങളിറങ്ങി.
കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം അതുകൊണ്ട് തന്നെ പഞ്ഞമാസം എന്നും കർക്കടകത്തെ വിശേഷിപ്പിക്കാറുണ്ട്. കർക്കടകം പൊതുവെ ശുഭകാര്യങ്ങൾക്ക് ഉത്തമമല്ല. നാടിന് മഹാവിപത്ത് പിടിപ്പെടുന്ന മാസമെന്നാണ് പഴമക്കാർ പറയാറുള്ളത്. നാടിന് ഭവിച്ച എല്ലാ ദുരിതങ്ങളും അകറ്റി ഐശ്വര്യം കൈവരുത്തുവാൻ കെട്ടിയാടുന്ന തെയ്യങ്ങളാണ് മാരി തെയ്യങ്ങൾ. കർക്കടകത്തിലെ പതിനാറാം നാളിലാണ് മാരി തെയ്യങ്ങൾ പുറപ്പെടുക. മാരിക്കലിയൻ, മാമാരിക്കലിയൻ, മാരിക്കലച്ചി, മാമായക്കലച്ചി, മാരിക്കുളിയൻ, മാമായക്കുളിയൻ എന്നീ ആറു തെയ്യക്കോലങ്ങളാണ് ഈ ദിവസം കെട്ടിയാടുന്നത്.
കണ്ണൂർ ജില്ലയിലെ മാടായിലും പരിസരപ്രദേശങ്ങളിലുമാണ് മാരി തെയ്യങ്ങൾ കണ്ടുവരാറുള്ളത്. പുലയ-മലയ സമുദായത്തിൽപ്പെട്ടവർക്കാണ് ഈ തെയ്യം കെട്ടാനുള്ള അധികാരം. മഹാമാരികളെ ആട്ടിയകറ്റാൻ മാടായിക്കാവ് ശ്രീ തിരുവർക്കാട്ട് ഭഗവതി ക്ഷേത്രത്തിൽ നിന്നും കെട്ടിപുറപ്പെടുന്ന തെയ്യങ്ങൾ മാടായിക്കാവ് പരിസരത്തെ വീടുകൾതോറും കയറിയിറങ്ങും. മാരിത്തെയ്യങ്ങൾ നാടിനും നാട്ടുകാർക്കും ബാധിച്ച ശനിയൊഴിപ്പിച്ച് ഐശ്വര്യത്തെ കുടിയിരുത്തുമെന്നാണ് വിശ്വാസം.
കർക്കടകം പതിനാറാം നാളിൽ മാടായി തിരുവർക്കാട്ട് കാവിലെ ഉച്ചപൂജയ്ക്ക് ശേഷമാണ് തെയ്യങ്ങളുടെ പുറപ്പാട്. മഹാമാരികളേയും ദോഷങ്ങളേയും ആവാഹിച്ച് തൊട്ടടുത്ത പുഴയിലോ കടലിലോ ഒഴുക്കിക്കളയുന്നതാണ് ഈ തെയ്യത്തിലെ പ്രധാന ചടങ്ങ്. പൊയ്മുഖവും കുരുത്തോല കൊണ്ടുള്ള ഉടയാടകളും ആടയാഭരണങ്ങളും അണിഞ്ഞെത്തുന്ന തെയ്യം തുടിതാളത്തിന്‍റെ അകമ്പടിയോടെയാണ് പുറപ്പെടുക.
ഭയപ്പെടുത്തുന്ന മഹാമാരികളെ കണ്മുന്നില്‍ കെട്ടിയാടി അവരെ പ്രീതിപ്പെടുത്തി പറഞ്ഞയക്കുകയാണ് ചെയ്യുന്നത്. അതൊടെ മനുഷ്യർ ദുരിതങ്ങളിൽ നിന്നും പീഡകളിൽ നിന്നും വിമുക്തരാകുമെന്നാണ് ചൊല്ല്. കര്‍ക്കടക മാസത്തിൽ നാട്ടില്‍ പടര്‍ന്നുപിടിച്ച സകല രോഗങ്ങളും ദുരിതങ്ങളും ശനികളും ഉഴിഞ്ഞകറ്റി നാടിനെ ശുദ്ധീകരിച്ച് വരാന്‍ പോകുന്ന പൊന്നിന്‍ ചിങ്ങത്തിന് നല്ലൊരു തുടക്കമുണ്ടാക്കുകയാണ് മാരി തെയ്യങ്ങൾ ചെയ്യുന്നത്.
ഐതിഹ്യം
ആരിയ നാട്ടിൽ നിന്ന് ഏഴ് ദേവതമാരുടെ ഒരു കപ്പൽ പുറപ്പെടുകയുണ്ടായി. ആ നാട്ടിൽ തന്നെ ജന്മം കൊണ്ട മാരിക്കൂട്ടങ്ങൾ ദേവതമാരുടെ കണ്ണുവെട്ടിച്ച് കപ്പലിൽ കയറിപ്പറ്റി. കടലിന് മധ്യത്തിൽ എത്തിയപ്പോൾ കപ്പലിനെ ചൂരിയങ്കാറ്റും മാരിയങ്കാറ്റും പിടിച്ചുലച്ചു. അങ്ങനെ കപ്പൽ മലനാടിനരികിലൂടെ കടന്നുപോയപ്പോൾ ദേവതമാർ തട്ടും തടയും വെച്ച് മാരിക്കൂട്ടങ്ങളെ അവിടെ ഇറക്കി വിട്ടു. അതോടെ വൻ വിപത്തുകൾ മലനാടിനെ പിടികൂടാൻ തുടങ്ങി. മനുഷ്യരും കന്നുകാലികളും പക്ഷികളുമെല്ലാം കടുത്ത രോഗങ്ങൾ ബാധിച്ച് ചത്തൊടുങ്ങി. ക്ഷേത്രങ്ങളിൽ വിളക്കുവയ്ക്കലും പൂജകളുമെല്ലാം മുടങ്ങി. ഒടുവിൽ മാടായിക്കാവ് തിരുവർക്കാട്ട് ഭഗവതിക്കും കൊടും വിപത്ത് ബാധിച്ചു.
ക്ഷേത്രത്തിൽ പ്രശ്നം വച്ചപ്പോൾ ഇതിന് പരിഹാരം ഭട്ട്യൻ പൊള്ളയ്ക്ക് മാത്രമേ ചെയ്യാൻ കഴിയുകയുള്ളൂ എന്ന് തെളിഞ്ഞു. ഉടനെ ഭട്ട്യൻ പൊള്ളയെ വിളിച്ചുവരുത്തി. പൊള്ള മാടായിക്കാവ് ക്ഷേത്രത്തിലെത്തി മന്ത്രങ്ങൾ ചൊല്ലി 118 കൂട്ടം ശനികള്‍ ദേവിയെയും നാടിനെയും ബാധിച്ചിരിക്കുന്നു എന്നു വെളിപ്പെടുത്തി. പരിഹാര മാർഗമായി മാരി തെയ്യം കെട്ടി മാരിപ്പാട്ട് പാടണമെന്നും അരുൾ ചെയ്തു. അന്ന് മലനാട് ഭരിച്ചിരുന്നത് ചിറയ്ക്കൽ തമ്പുരാനും ക്ഷേത്രത്തിന്‍റെ ഭരണ ഉത്തരവാദിത്വം ചേരമാൻ പെരുമാളിനുമായിരുന്നു.
118 കൂട്ടം ശനികളില്‍ രണ്ട് കൂട്ടം ശനിയെ മലയനും ഒരു കൂട്ടം ശനിയെ വണ്ണാനും ബാക്കിവരുന്ന ശനിയെ പുലയനും മാത്രമേ ഒഴിപ്പിക്കാൻ കഴിയുകയുള്ളൂവെന്ന് ഭട്ട്യൻ പൊള്ള അരുള്‍ ചെയ്തു. തുടർന്ന് പുലയ-മലയ സമുദായത്തിൽപ്പെട്ടവർ മാരിത്തെയ്യങ്ങൾ കെട്ടിയാടി ദേവിയെയും നാടിനെയും ബാധിച്ച ശനിയെ ഒഴിപ്പിച്ചു എന്നാണ് ഐതിഹ്യം. തുടർന്നിങ്ങോട്ട് കർക്കടകം പതിനാറാം നാളിൽ മാടായിക്കാവിൽ നിന്നും വീടുകൾ തോറും കയറിയിറങ്ങാൻ മാരിത്തെയ്യങ്ങൾ എത്തുകയായി. വീടുകൾ തോറും സഞ്ചരിച്ച് ശനിയെ ആവാഹിച്ച് തെയ്യങ്ങൾ ഉറഞ്ഞ് കടലിലേക്ക് നീങ്ങും. ആവാഹിച്ചെടുത്ത ശനിയെ ആരിയ നാട്ടിലേക്ക് തന്നെ പറഞ്ഞയച്ച് നാടിനെ ശനി ബാധയിൽ നിന്നും രക്ഷിക്കുന്നു. അതോടെ ഐശ്വര്യ പൂർണമായ പൊൻ ചിങ്ങത്തെ വരവേൽക്കാൻ നാടും ഒരുങ്ങുകയായി.
Keywords: Mari Theyyam, Karkkadakam, Kannur, Madayi Kavu, Payangadi Live, Payangadi News, Pazhayangadi, Madayi, Theyyam, Art





