പാപ്പിനിശ്ശേരി-വെള്ളിക്കീൽ റോഡ് നവീകരണം ഇഴയുന്നു.

കല്യാശ്ശേരി : പാപ്പിനിശ്ശേരി-വെള്ളിക്കീൽ റോഡ് നവീകരണപ്രവൃത്തി ഇഴയുന്നു. 2018-ൽ തുടങ്ങിയ റോഡ് വികസന നടപടികൾ വേഗം പൂർത്തിയാക്കാമെന്ന് പലതവണ പറഞ്ഞെങ്കിലും ഇപ്പോഴും പ്രവൃത്തി പാതിവഴിയിലാണ്.
പാപ്പിനിശ്ശേരി മുതൽ വെള്ളിക്കീൽ വരെ എട്ടുകിലോമീറ്ററോളം ദൈർഘ്യമുള്ള റോഡ് നവീകരണമാണ് മൂന്നുവർഷം മുൻപ് തുടങ്ങിയത്. ഇതിൽ പാളിയത്തുവളപ്പ് മുതൽ വെളളിക്കീൽ വരെയുള്ള റോഡ് പണിയാണ് പ്രധാനമായും ബാക്കിനിൽക്കുന്നത്. റോഡിന്റെ ഭാഗമായി ചില കലുങ്കുകളുടെ പ്രവൃത്തികൾ പൂർത്തിയാക്കിയെങ്കിലും മെക്കാഡം ടാറിങ്ങടക്കം ഇപ്പോഴും ബാക്കിനിൽക്കുകയാണ്.
റോഡിൽ പല സ്ഥലത്തും കുഴികൾ നിറഞ്ഞതോടെ യാത്രക്ലേശവും രൂക്ഷമാണ്. റോഡിലൂടെ ബസുകളടക്കം സർവീസ് നടത്തുന്നുണ്ട്. പാപ്പിനിശ്ശേരി മുതൽ പഴഞ്ചിറ വരെയുള്ള ഭാഗത്തെ പ്രവൃത്തികൾ ഏഴുമാസങ്ങൾക്ക് മുൻപ് പൂർത്തിയാക്കിയിരുന്നു. എന്നാൽ കല്യാശ്ശേരി പഞ്ചായത്തിന്റെയും ആന്തൂർ നഗരസഭയുടെയും പരിധിയിലുള്ള റോഡുകളുടെ പ്രവൃത്തികളാണ് ഇഴയുന്നത്. കല്യാശ്ശേരി പഞ്ചായത്തിന്റെ ഭാഗത്തെ റോഡ് ഒരുമാസം മുൻപ് ടാറിങ് നടത്തിയെങ്കിലും ബാക്കിവരുന്ന ഭൂരിഭാഗം റോഡിന്റെയും നവീകരണമാണ് വർഷങ്ങളായി ഇഴയുന്നത്. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണ് പ്രവൃത്തികൾ നടക്കുന്നത്. പ്രവൃത്തികൾ അനിശ്ചിതമായി ഇഴയുന്നതിൽ നാട്ടുകാരിലും പ്രതിഷേധം ശക്തമാണ്.





