അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്: രമേശ് ചെന്നിത്തല

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും സംഘ്പരിവാർ ബിജെപിക്കുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്. മോദിക്കും ബിജെപിക്കും കേരളം പാകമായി എന്ന് പറയുമ്പോള്‍ ഇവരുടെ അവസാന അടവും പുറത്തെടുക്കാന്‍ സമയമായി എന്ന ഭീഷണിയാണ് വായിച്ചെടുക്കേണ്ടതെന്നും റംശാ ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
രമേശ് ചെന്നിത്തലയുടെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം
നരേന്ദ്രമോദി ഇനി പ്രധാനമന്ത്രികസേരയില്‍ നൂറ് ദിനത്തില്‍ താഴെ മാത്രമാണ് ഇരിക്കുക. ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതിലില്‍ എത്തി നില്‍ക്കുമ്പോഴും സര്‍ക്കാര്‍ ചെയ്ത ജനോപകാരപ്രദമായ കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മോദി എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പിനെ നേരിടാത്തത് എന്ന് ആലോചിച്ചിട്ടുണ്ടോ ? സ്മാര്‍ട്ട് സിറ്റി, ഡിജിറ്റല്‍ ഇന്ത്യ, മെയ്ക്ക് ഇന്‍ ഇന്ത്യ തുടങ്ങിയ സ്വപ്നപദ്ധതികളെ കുറിച്ച് ഒരു വാക്ക് പോലും അദ്ദേഹം പറയുന്നില്ല. ഇപ്പോഴും മോദി യുദ്ധം ചെയ്യുന്നത് ജവഹര്‍ലാല്‍ നെഹ്രുവിനോടാണ്.
തൊഴിലില്ലായ്മായുടെ കാര്യം മാത്രം എടുത്താല്‍ ഏറ്റവും ഭീകരമായ അവസ്ഥയിലൂടെ ആണ് രാജ്യം കടന്നുപോകുന്നത്. ഒരു വര്‍ഷം 2.5 കോടി പുതിയ തൊഴില്‍ ആയിരുന്നു പ്രകടനപത്രികയില്‍ മോദിയുടെ വാഗ്ദാനം. 12.5 കോടി തൊഴിലുണ്ടാകേണ്ട സമയത്ത് തൊഴിലില്ലായ്മ കൂടി എന്ന കണക്കാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കണോമി പുറത്തു കൊണ്ടുവരുന്നത്. 2018 വര്‍ഷത്തില്‍ മാത്രം 1.09 കോടിപ്പേര്‍ക്ക് തൊഴില്‍ നഷ്ടമായി 83 %തൊഴില്‍ നഷ്ടവും ഗ്രാമപ്രദേശത്താണ്. നഗരത്തില്‍ 17.9 ലക്ഷം പേര്‍ക്ക് ജോലി നഷ്ടമായി. ലോകബാങ്കിന്റെ കണക്ക് അനുസരിച്ചു 1.56 കോടി തൊഴില്‍ അടിയന്തിരമായി കണ്ടെത്തേണ്ടിയിരിക്കുന്നു. പരാജയപ്പെട്ട ഭരണാധികാരികള്‍ ലഹളയിലാണ് അഭയം കണ്ടെത്തുകയെന്നു ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
വരുംദിനങ്ങളില്‍ ജാഗ്രതയോടെ കരുതിയിരിക്കുക. നെടുമങ്ങാട് പോലീസ് സ്റ്റേഷനിലേക്ക് പോലും ബോംബ് എറിയാന്‍ ധൈര്യം കാണിച്ച സംഘപരിവാര്‍ സമൂഹത്തിലെ കുത്തിത്തിരിപ്പിനു ഇറങ്ങിയിരിക്കുകയാണ്. അക്രമത്തിന്റെ ഭാഷ മാത്രം കൈമുതലായ സംഘപരിവാറില്‍ നിന്നും ജനാധിപത്യം പ്രതീക്ഷിക്കരുത്. മോദിക്കും ബിജെപിക്കും കേരളം പാകമായി എന്ന് പറയുമ്പോള്‍ ഇവരുടെ അവസാന അടവും പുറത്തെടുക്കാന്‍ സമയമായി എന്ന ഭീഷണിയാണ് വായിച്ചെടുക്കേണ്ടത്. മതേതരത്വത്തിന്റെ പുണ്യഭൂമിയായ കേരളത്തില്‍ സംഘപരിവാറിനെ അഴിഞ്ഞാടാന്‍ അനുവദിക്കരുത്.





