മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന് അറുതിയായില്ല

മുംബൈ: അധികാരം പങ്കിടുന്നതിനെ ചൊല്ലി മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുള്ള തർക്കത്തിന് അറുതിയായില്ല. മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തിൽ തങ്ങൾ ഉറച്ച് നിൽക്കുന്നുവെന്ന് ശിവസേനാ നേതാവും എം.പിയുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. പാർട്ടി ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നും ബിജെപിയില്ലാതെയും സർക്കാർ രൂപീകരിക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി ശിവസേനയിൽ നിന്നായിരിക്കും എന്ന് ഉദ്ദവ് താക്കറെ പറഞ്ഞിട്ടുണ്ടെങ്കിൽ അതങ്ങനെ തന്നെയായിരിക്കും. നിങ്ങളത് എഴുതിവെച്ചോളുവെന്നും സഞ്ജയ് റാവുത്ത് മാധ്യമങ്ങളോടായി വ്യക്തമാക്കി.മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാൻ വേണ്ട മൂന്നിൽ രണ്ട് ഭൂരിപക്ഷം നേടാൻ ശിവസേനയ്ക്ക് സാധിക്കും. ശിവസേനയിൽ നിന്ന് മുഖ്യമന്ത്രി വേണമെന്ന് മഹാരാഷ്ട്രയിലെ ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട്. 50:50 ഫോർമുലയിലാണ് സംസ്ഥാനത്തെ ജനങ്ങൾ സർക്കാർ രൂപീകരിക്കാൻ ഉത്തരവ് നൽകിയിരിക്കുന്നത്. ബിജെപിക്ക് അന്ത്യശാസനമൊന്നും നൽകുന്നില്ല. അവർ വലിയ ആളുകളാണെന്നും അദ്ദേഹം പറഞ്ഞു.
സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം എൻസിപി നേതാവ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവനയെന്നതും ശ്രദ്ധേയമാണ്. 54 സീറ്റുകളാണ് എൻസിപിക്കുള്ളത്. ആർക്കും അഹങ്കാരം പാടില്ല. പല അലക്സാണ്ടർമാരും കാലത്തിന്റെ സമുദ്രത്തിൽ മുങ്ങിമരിച്ചിട്ടുണ്ടെന്നുമുള്ള റാവുത്തിന്റെ ട്വീറ്റും കൂടിക്കാഴ്ചക്ക് പിന്നാലെ വന്നിരുന്നു.





