Kerala
HomeNews

ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ

7 Mar 20261 മിനിറ്റ് വായന
ഭൂട്ടാൻ വാഹനക്കടത്ത്; മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ


കൊച്ചി: നികുതിവെട്ടിച്ച് ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകൾ ഇന്ത്യയിലേക്ക് കടത്തിയതുമായി ബന്ധപ്പെട്ട കേസിലെ മുഖ്യസൂത്രധാരൻ അറസ്‌റ്റിൽ. ബംഗാൾ സ്വദേശി ബിശ്വദീപിനെയാണ് കസ്‌റ്റംസ്‌ സംഘം പിടികൂടിയത്. ബംഗാളിൽ നിന്ന് പിടികൂടിയ ഇയാളെ കേരളത്തിൽ എത്തിച്ച് റിമാൻഡ് ചെയ്‌തു.

ഭൂട്ടാനിൽ നിന്ന് നികുതി വെട്ടിച്ച് വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുന്നത് നിയന്ത്രിച്ചിരുന്നത് ബിശ്വദീപാണ്. ഇയാളുടെ കൂട്ടാളികൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. ആഡംബര കാർ കള്ളക്കടത്തുമായി ബന്ധപ്പെട്ട് കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം കഴിഞ്ഞവർഷം സെപ്‌തംബർ 23ന് ആരംഭിച്ച ‘ഓപ്പറേഷൻ നുംഖോർ’ ന്റെ ഭാഗമായാണ് അറസ്‌റ്റ്.

ഭൂട്ടാനിൽ നിന്നും നികുതി വെട്ടിച്ച് വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച ശേഷം ഇവ വടക്കികുഴക്കൻ സംസ്‌ഥാനങ്ങളിൽ എത്തിച്ച് വ്യാജരേഖ ചമച്ച് റീ രജിസ്‌ട്രേഷൻ നടത്തും. തുടർന്നാണ് ഇവ കേരളമടക്കമുള്ള സംസ്‌ഥാനങ്ങളിലേക്ക് വിതരണം ചെയ്‌തിരുന്നത്‌. ഭൂട്ടാനിൽ നിന്നും വടക്ക് കിഴക്കൻ സംസ്‌ഥാനങ്ങളിലേക്ക് വാഹനങ്ങൾ എത്തിക്കുന്നതിലെ മുഖ്യകണ്ണിയാണിയാൾ.

കഴിഞ്ഞയാഴ്‌ചയാണ് ബംഗാളിലെത്തി കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് വിഭാഗം ഉദ്യോഗസ്‌ഥർ പ്രതിയെ പിടികൂടി കേരളത്തിൽ എത്തിച്ചത്. പിന്നാലെ അറസ്‌റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്‌തു. അസമിൽ നിന്നും സംഭവത്തിൽ മറ്റു നാലുപേരെ കൂടി പിടികൂടിയിട്ടുണ്ട്. കോയമ്പത്തൂർ റാക്കറ്റിന് പിന്നാലെ വടക്കു കിഴക്കൻ സംസ്‌ഥാനങ്ങളിൽ നിന്നുള്ള റാക്കറ്റിനെയാണ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്.

ഈ റാക്കറ്റുകളെ മുഴുവനും നിയന്ത്രിച്ചിരുന്നത് ബിശ്വദീപാണ്. കസ്‌റ്റംസിന് പുറമെ ഇഡിയടക്കം വാഹനക്കടത്ത് സംബന്ധിച്ച് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നടൻമാരായ ദുൽഖർ സൽമാൻ, പൃഥ്‌വിരാജ്, അമിത് ചക്കാലക്കൽ തുടങ്ങിയവർ ഉൾപ്പെട്ടിട്ടുള്ള കേസാണിത്. റാക്കറ്റിലെ ഒരു സംഘം മാത്രം ഏകദേശം 500ലധികം വാഹനങ്ങളാണ് ഭൂട്ടാനിൽ നിന്ന് കടത്തിയത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക