കോഴിക്കോട് വടകരയിൽ അടച്ചിട്ട വീട്ടിൽ മോഷണം; ഏഴ് പവൻ സ്വർണ്ണവും പണവും കവർന്നതായി പരാതി

കോഴിക്കോട്: കോഴിക്കോട് വടകര ചെക്കോട്ടിബസാറില്‍ അടച്ചിട്ട വീട്ടില്‍ മോഷണം. ഏഴ് പവന്‍സ്വര്‍ണവും ഏഴായിരം രൂപയുമാണ് മോഷ്ട്ടിച്ചത്. വടകര പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ചെക്കോട്ടിബസാര്‍ സ്വദേശി സുബൈറിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. രണ്ടുദിവസമായി വീട്ടില്‍ ആളുണ്ടായിരുന്നില്ല.
ഇന്നലെ വൈകീട്ട് സുബൈറിന്‍റെ ഭാര്യ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. മുന്‍വശത്തെ കതക് തകര്‍ത്തനിലയിലായിരുന്നു. താഴത്തെ നിലയിലെ അലമാര കുത്തിത്തുറന്നാണ് ഏഴ് പവന്‍ സ്വര്‍ണവും ഏഴായിരം രൂപയും മോഷ്ട്ടിച്ചത്. മറ്റു മുറികളിലെയെല്ലാം മേശയും അലമാരയും കുത്തിത്തുറന്ന് സാധനങ്ങള്‍ വലിച്ചുവാരിയിട്ട നിലയിലായിരുന്നു.
തുടര്‍ന്ന് വീട്ടുകാര്‍ വടകര പൊലീസില്‍ പരാതി നല്‍കി. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച പൊലീസ് അന്വേഷണം തുടങ്ങി.





