ഓഫീസുകളിൽ സിസിടിവി ഉണ്ടെങ്കിൽ നൈറ്റ് വാച്ച്മാൻ വേണ്ട; തസ്തിക ഒഴിവാക്കാൻ നിർദ്ദേശം

തിരുവനന്തപുരം:സർക്കാർ ഓഫീസുകളിലെ നൈറ്റ് വാച്ച്മാൻ തസ്തികകൾ സിസിടിവി വിഴുങ്ങുന്നു. സിസിടിവി വെക്കാനും പോലീസ് നിരീക്ഷണം ഏർപ്പെടുത്താനും കഴിയുന്ന ഓഫീസുകളിൽ കഴിവതും ഈ തസ്തിക ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥ-ഭരണപരിഷ്കരണ വകുപ്പ് നിർദേശിച്ചു.
നെറ്റ് വാച്ച്മാന്റെ ജോലിസമയം ആഴ്ചയിൽ 48 മണിക്കൂറായി കുറയ്ക്കാനാണ് തീരുമാനം. നിലവിൽ ഇവർ ഓഫീസ് അടയ്ക്കുന്നതുമുതൽ അടുത്തദിവസം ഓഫീസ് തുറക്കുന്നതുവരെ 15 മണിക്കൂറിലധികം തുടർച്ചയായി ജോലിചെയ്യേണ്ടിവന്നിരുന്നു. ഇതൊഴിവാക്കാൻ കോടതികളും മനുഷ്യാവകാശ കമ്മിഷനുകളും ഇടപെട്ടു. ജോലിസമയം 48 മണിക്കൂറായി കുറയ്ക്കുമ്പോൾ കൂടുതൽ പേരെ നിയമിക്കേണ്ടിവരും.
വിലപിടിപ്പുള്ള വസ്തുക്കളും പ്രമാണങ്ങളും സൂക്ഷിക്കുന്ന ഓഫീസുകളിൽമാത്രം ഈ തസ്തിക മതി. കെക്‌സോൺപോലുള്ള ഏജൻസികളിൽനിന്ന് സുരക്ഷാ ജീവനക്കാരെ നിയമിച്ചിട്ടുള്ള സ്ഥലങ്ങളിൽ ഈ തസ്തിക പൂർണമായി ഒഴിവാക്കണം. വിവിധ ഓഫീസുകൾ ഒരുമിച്ച് പ്രവർത്തിക്കുന്ന സമുച്ചയങ്ങളിൽ ഓഫീസ് മേധാവികൾ കൂടിയാലോചിച്ച് ദിവസം രണ്ട് നൈറ്റ് വാച്ച്മാന്മാരെമാത്രം ഡ്യൂട്ടിക്ക് നിയോഗിക്കണം. ആവശ്യമായ തസ്തികകൾ എത്രയെന്ന് രണ്ടാഴ്ചയ്ക്കകം അറിയിക്കാനും ഭരണപരിഷ്കരണ വകുപ്പുകളോട് ആവശ്യപ്പെട്ടു.





