Kerala
HomeNews

100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി, ഒപ്പം ചാടിയ സഹോദരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

3 Nov 20251 മിനിറ്റ് വായന
100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി, ഒപ്പം ചാടിയ സഹോദരനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി


നെയ്യാറ്റിൻകര:കുടുംബ പ്രശ്നങ്ങളെ തുടർന്ന് 100 അടിയിലേറെ ആഴമുള്ള കിണറ്റിൽ ചാടി യുവതി ജീവനൊടുക്കി. രക്ഷിക്കാൻ ഒപ്പം ചാടിയ സഹോദരനെ ഫയർ ഫോഴ്‌സ് എത്തി രക്ഷിച്ചു. പുല്ലുവിള കരിച്ചൽ കല്ലുവിള ശാരദാ സദനത്തിൽ അർച്ചനേന്ദ്ര (26) ആണ് മരിച്ചത്.


സഹോദരൻ ഭുവനേന്ദ്ര (22) കിണറിന്റെ അവസാനത്തെ വളയത്തിൽ പിടിച്ചു കിടക്കുകയായിരുന്നു. അർച്ചനേന്ദ്രയും ഭർത്താവ് അസീം ഷെയ്ഖും ചേർന്ന് പൂവാറിൽ അക്ഷയ കേന്ദ്രം നടത്തി വരികയായിരുന്നു. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കുടുംബ പ്രശ്ന‌നങ്ങളാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. ഭർത്താവുമായിട്ടല്ല പ്രശ്നമെന്നും പൊലീസ് വിശദീകരിച്ചു. ആഴം കൂടുതലായതിനാൽ കിണറ്റിൻ കരയിൽ നിന്ന് നോക്കിയാൽ വെള്ളം നേരെ കാണാൻ കഴിയാത്ത സ്‌ഥിതിയാണ്.


ഫയർ ഫോഴ്സ് ഉദ്യോഗസ്‌ഥരായ ആർ.ദിനേശും എസ്.യു. അരുണും ചേർന്ന് കിണറ്റിൽ ഇറങ്ങിയപ്പോഴാണ് അവസാന വളയത്തിൽ പിടിച്ചു കിടക്കുന്ന ഭുവേന്ദ്രയെ കണ്ടതും രക്ഷിച്ചതും. പിന്നീട് രണ്ടാമതു ഇറങ്ങിയാണ് അർച്ചനേന്ദ്രയുടെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അബി ഷെയ്ഖ്, ബർണാഷാ ഷെയ്‌ഖ് എന്നിവർ മക്കളാണ്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക