Kerala
HomeNews

തക്കാളി വില ഇനിയും കൂടും..! 15 ദിവസത്തിനുള്ളില്‍ വര്‍ധിച്ചത് 50%, കാരണം ഇതാ

20 Nov 20251 മിനിറ്റ് വായന
തക്കാളി വില ഇനിയും കൂടും..! 15 ദിവസത്തിനുള്ളില്‍ വര്‍ധിച്ചത് 50%, കാരണം ഇതാ

 



അടുക്കള ബഡ്ജറ്റ് താളം തെറ്റിച്ചുകൊണ്ട് തക്കാളി വില കുതിച്ചുയരുന്നു. ഒക്ടോബറില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ കനത്ത മഴയെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെ, ഒരു മാസത്തിനുള്ളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ചില്ലറ വില്‍പ്പന തക്കാളി വില 25% മുതല്‍ 100% വരെ ഉയർന്നതായി സർക്കാർ കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞ പണപ്പെരുപ്പത്തില്‍ ആശ്വാസം കണ്ടെത്തിയിരുന്ന സാധാരണക്കാർക്ക് ഇതോടെ തിരിച്ചടിയായിരിക്കുകയാണ്.

മഹാരാഷ്ട്രയും ഡല്‍ഹിയും ഉള്‍പ്പെടെയുള്ള പ്രധാന വിപണികളില്‍ വിലയില്‍ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒക്ടോബർ 19 നും നവംബർ 19 നും ഇടയില്‍ രാജ്യത്തെ ശരാശരി ചില്ലറ വില്‍പ്പന വില 27% വർദ്ധിച്ച്‌ കിലോഗ്രാമിന് ₹36 ല്‍ നിന്ന് ₹46 ആയി ഉയർന്നു. ചണ്ഡീഗഡില്‍ ഏറ്റവും ഉയർന്ന വർദ്ധനവ് (112%) രേഖപ്പെടുത്തി. ആന്ധ്രാപ്രദേശ്, ഹിമാചല്‍ പ്രദേശ്, കർണാടക എന്നിവിടങ്ങളില്‍ പ്രതിമാസം 40% ത്തിലധികം വില വർധിച്ചു. പല സ്ഥലങ്ങളിലും ഉയർന്ന നിലവാരമുള്ള തക്കാളി ഇപ്പോള്‍ കിലോഗ്രാമിന് ഏകദേശം ₹80 എന്ന നിരക്കിലാണ് വില്‍ക്കുന്നത്.ഒക്ടോബറിലെ കനത്ത മഴയാണ് ഈ വിലക്കയറ്റത്തിന് പ്രധാന കാരണം.

 അമിതമായ മഴ പല പ്രദേശങ്ങളിലും വിളകള്‍ക്ക് സാരമായ നാശം വരുത്തി. “കർണാടക, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് ആസാദ്പൂർ വിപണിയിലേക്കുള്ള ട്രക്കുകളുടെ വരവ് കഴിഞ്ഞ ആഴ്ചയില്‍ പകുതിയിലധികം കുറഞ്ഞു,” ആസാദ്പൂർ തക്കാളി വ്യാപാരികളുടെ അസോസിയേഷൻ ചെയർമാൻ അശോക് കോശിക് പറഞ്ഞു. പ്രധാന വിതരണക്കാരായ മഹാരാഷ്ട്രയില്‍ മൊത്തവില 45% വർദ്ധിച്ചു, വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വിതരണ കേന്ദ്രമായ ഡല്‍ഹിയില്‍ ഇത് 26% ആണ്.

വിപണിയിലെ ഡിമാൻഡ് വർദ്ധിക്കുന്നത് വില ഇനിയും ഉയർത്താൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികള്‍ നല്‍കുന്ന സൂചന. വരാനിരിക്കുന്ന വിവാഹ സീസണും വർഷാവസാനത്തെ ആഘോഷങ്ങളും കാരണം തക്കാളിക്കുള്ള ഡിമാൻഡ് ശക്തമായി തുടരും. ഇത് വില ഉയർത്താൻ സാധ്യതയുണ്ട്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക