മദ്യം കുടിപ്പിച്ചു, ബീഡി വലിപ്പിച്ചു, ഭസ്‌മം കഴിപ്പിച്ചു; ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂര പീഡനം

കോട്ടയം:തിരുവഞ്ചൂരിൽ ആഭിചാരക്രിയയുടെ പേരിൽ യുവതിക്ക് ക്രൂരപീഡനം. ദുരാത്മാക്കളെ ഒഴിപ്പിക്കാനെന്നപേരിൽ 10 മണിക്കൂറോളം ആഭിചാരക്രിയ നടത്തുകയും പൊള്ളലേൽപ്പിക്കുകയും മദ്യം നൽകുകയും ഭസ്മ്‌മം കഴിപ്പിക്കുകയും ചെയ്തു. സംഭവത്തിൽ ഭർത്താവും ഭർതൃപിതാവും മന്ത്രവാദിയും ഉൾപ്പെടെ പിടിയിലായി.
പത്തനംതിട്ട പെരുംതുരുത്തി പന്നിക്കുഴി മാടാച്ചിറ വീട്ടിൽ ശിവദാസ് (54), യുവതിയുടെ ഭർത്താവ് മണർകാട് തിരുവഞ്ചൂർ കൊരട്ടിക്കുന്നേൽ അഖിൽദാസ് (26) ഇയാളുടെ പിതാവ് ദാസ് (55) എന്നിവരെയാണ് മണർകാട് പൊലീസ് അറസ്‌റ്റ് ചെയ്തത്.
മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കൾ യുവതിയുടെ ശരീരത്തിൽ കൂടിയിട്ടുണ്ട് എന്നു പറഞ്ഞ് ഭർതൃമാതാവിന്റെ നിർദേശപ്രകാരമാണ് ആഭിചാരക്രിയ ചെയ്തത്. ശിവൻ തിരുമേനി എന്ന് വിളിക്കുന്ന പൂജാരി കഴിഞ്ഞ രണ്ടാം തീയതി രാവിലെ 11 മണി മുതൽ രാത്രി 9 മണി വരെ മണിക്കൂറുകൾ നീണ്ട ആഭിചാരക്രിയകൾ നടത്തി.





