Kerala
HomeNews

എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന്റെ രക്തസാംപിൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു

6 Oct 20251 മിനിറ്റ് വായന
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ്; പിതാവിന്റെ രക്തസാംപിൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു


എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന്റെ രക്തസാംപിൾ ഡിഎൻഎ പരിശോധനയ്ക്കയച്ചു. ഹൊസ്‌ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നാൽപ്പത്തഞ്ചുകാരനായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.


ഏതാനും ദിവസം മുൻപ് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് വീട്ടുകാർ പെൺകുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്കാൻ ചെയ്തപ്പോഴാണ് പെൺകുട്ടി നാലുമാസം ഗർഭിണിയാണെന്നു തിരിച്ചറിഞ്ഞത്. പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതിയായ പിതാവ് മുങ്ങി. ആശുപത്രി അധികൃതർ നൽകിയ വിവരമറിഞ്ഞ് ഹൊസ്‌ദുർഗ് പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയിൽ നിന്നു മൊഴിയെടുത്തു. പിതാവാണ് പീഡിപ്പിച്ചതെന്നായിരുന്നു മൊഴി.

പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. കേസെടുത്ത വിവരമറിഞ്ഞ് കുടക് സ്വദേശിയായ പിതാവ് വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനിടെ ശനിയാഴ്ച പുലർച്ചെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. പാസ്പോർട്ട് എടുക്കാൻ വേണ്ടിയാണ് ഇയാൾ വീട്ടിലെത്തിയതെന്നാണ് പൊലീസ് പറഞ്ഞത്. ഹൊസ്‌ദുർഗ് സ്റ്റേഷൻ പരിധിയിൽ പിതാവിൻ്റെ പീഡനത്തെ തുടർന്നു പെൺകുട്ടി ഗർഭിണിയാകുന്ന രണ്ടാമത്തെ സംഭവമാണിത്. ആദ്യത്തെ കേസിലും കുടക് സ്വദേശിയായ പിതാവ് തന്നെ ആയിരുന്നു പ്രതി.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക