തിരക്കുള്ള കടയിൽ അതിവിദഗ്ധമായ മോഷണം; മോഷ്ടാവിന് മീശമാധവൻ പുരസ്‌കാരം നൽകി കടയുടമ

തിരുവനന്തപുരം:തിരക്കുള്ള കടയില്‍ നിന്ന് അതിവിദഗ്ധമായി സാധനങ്ങള്‍ മോഷ്ടിച്ച് കൊണ്ടുപോയ ആളെ തേടിപ്പിടിച്ച് പുരസ്‌കാരം നല്‍കി കടയുടമ. കടയില്‍ തിരക്കുള്ള സമയത്ത് ആരുടെയും ശ്രദ്ധയില്‍പെടാതെ സാധനങ്ങള്‍ മോഷ്ടിക്കുന്നതിലെ കഷ്ടപ്പാടിനെ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് കടയുടമ മോഷ്ടാവിന് 'മീശമാധവന്‍ പുരസ്‌കാരം' നല്‍കിയത്. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ദിവസം സാധനം വാങ്ങാനെന്ന വ്യാജേന കടയിലെത്തിയ യുവാവ് സാധനങ്ങള്‍ തിരയുന്നതിനിടെ 500 രൂപയുടെ സാധനങ്ങള്‍ മോഷ്ടിക്കുകയായിരുന്നു. മോഷണ വിവരം ആരുമറിഞ്ഞില്ല എന്ന് കരുതി ഇയാള്‍ കട വിട്ടെങ്കിലും സിസിടിവിയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു.
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കടയുടമ മോഷണത്തിന്റെ ദൃശ്യങ്ങള്‍ കാണുന്നത്. സംഭവം പൊലീസില്‍ അറിയിക്കാമെന്നാണ് ആദ്യം കരുതിയതെങ്കിലും പിന്നീട് മോഷ്ടാവിന് ഒരിക്കലും മറക്കാനാവാത്ത ഒരു സമ്മാനം നല്‍കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ചിത്രംവെച്ച് ഒരു ഫലകമുണ്ടാക്കുകയായിരുന്നു.
പിറ്റേ ദിവസം രാവിലെ തന്നെ പൊന്നാടയും വാങ്ങി ഭാര്യയെയും കൂട്ടി കടയുടമ മോഷ്ടാവിന്റെ വീട് തിരഞ്ഞുപിടിച്ചെത്തി. മോഷണം കയ്യോടെ പിടിച്ച നാണക്കേടില്‍ നിന്ന മോഷ്ടാവിനെ പൊന്നാട അണിയിച്ച് ഫലകവും കൈമാറി. കൂടാതെ ഇതിന്റെ ദൃശ്യങ്ങളെടുക്കുകയും ചെയ്തു. തനിക്ക് അബദ്ധം പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും യുവാവ് പറയുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. കടവും വായ്പ്പയുമായാണ് കട നടത്തുന്നത്. ഇതിനിടയില്‍ ആളുകള്‍ സാധനങ്ങള്‍ മോഷ്ടിക്കുക കൂടി ചെയ്താല്‍ വലിയ നഷ്ടമുണ്ടാകുമെന്ന് കടയുടമ പറഞ്ഞു.





