Kerala
HomeNews

മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ, ഇറാനിയൻ യുവതിയും കസ്റ്റഡിയിൽ

4 Oct 20251 മിനിറ്റ് വായന
മറ്റ് സ്ത്രീകളുമായി ബന്ധം; ഭാര്യയെ ശ്വാസംമുട്ടിച്ചുകൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ, ഇറാനിയൻ യുവതിയും കസ്റ്റഡിയിൽ


ഏറ്റുമാനൂർ:ഭാര്യയെ ശ്വാസംമുട്ടിച്ചു കൊന്ന് കൊക്കയിൽ തള്ളി, ഭർത്താവ് അറസ്റ്റിൽ. കാണക്കാരി രത്നഗിരി പള്ളിക്കു സമീപം കപ്പടക്കുന്നേൽ വീട്ടിൽ ജെസി സാം (49) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സാം കെ.ജോർജ് (59) മൈസൂരുവിൽ അറസ്റ്റിലായി. ഇയാൾക്കൊപ്പമുണ്ടായിരുന്ന ഇറാൻ സ്വദേശിനിയായ യുവതി പൊലീസിന്റെ കസ്റ്റഡിയിലാണ്.


മറ്റു സ്ത്രീകളുമായി സാമിനുള്ള ബന്ധം ജെസി ചോദ്യം ചെയ്തതാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറയുന്നു. ഐടി പ്രഫഷനലായ സാം എംജി യൂണിവേഴ്‌സിറ്റി ക്യാംപസിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്സു‌ം പഠിക്കുന്നുണ്ട്. അവിടെ സഹപാഠിയാണ് ഇറാനിയൻ യുവതി. ഇടുക്കി ഉടുമ്പന്നൂർ ചെപ്പുകുളം വ്യൂ പോയിന്റ്റിൽ റോഡിൽ നിന്ന് 50 അടി താഴ്‌ചയിൽനിന്നാണ് ജെസിയുടെ മൃതദേഹം കണ്ടെത്തിയത്.

കുടുംബ പ്രശ്ന‌നങ്ങളെത്തുടർന്ന് ഇരുനില വീടിന്റെ മുകളിലും താഴെയുമായാണ് 15 വർഷമായി സാമും ജെസിയും താമസിച്ചിരുന്നത്. 26ന് രാത്രി കാണക്കാരിയിലെ വീടിൻ്റെ സിറ്റൗട്ടിൽ വച്ച് തർക്കമുണ്ടാകുകയും കയ്യിൽ കരുതിയിരുന്ന മുളക് സ്പ്രേ ജെസിക്കു നേരെ സാം പ്രയോഗിക്കുകയുമായിരുന്നു.

പിന്നീട് കിടപ്പുമുറിയിൽ വച്ച് മൂക്കും വായും തോർത്ത് ഉപയോഗിച്ച് അമർത്തി ശ്വാസംമുട്ടിച്ചു കൊന്നു എന്നാണു കേസ്. മൃതദേഹം കാറിന്റെ ഡിക്കിയിൽ കയറ്റി രാത്രി ഒരു മണിയോടെ ചെപ്പുകുളത്തെത്തി കൊക്കയിലെറിഞ്ഞു. തുടർന്ന് സാം മൈസൂരുവിലേക്കു കടന്നു. കൊലപാതകത്തിന് 10 ദിവസം മുൻപ് ഇയാൾ ചെപ്പുകുളത്തെത്തി സാഹചര്യങ്ങൾ മനസ്സിലാക്കിയിരുന്നു.

ഉഴവൂർ അരീക്കരയിൽ ഇയാൾക്ക് 4.5 ഏക്കർ ഭൂമിയും ഗോവയിലും കോവളത്തും ഫ്ലാറ്റുകളുമുണ്ട്. സ്വത്ത് സംബന്ധിച്ച് ഭാര്യയുമായുള്ള കേസുകൾ കോടതിയുടെ പരിഗണനയിലാണ്. ഈ കേസുകളുടെ വിധി ജെസിക്ക് അനുകൂലമായേക്കാം എന്ന തോന്നലും കൊലപാതകത്തിനു കാരണമായതായി പൊലീസ് പറഞ്ഞു.


ഇവർക്ക് 25, 23 വയസ്സുള്ള 2 ആൺമക്കളും 28 വയസ്സുള്ള ഒരു മകളുമുണ്ട്. മക്കളെല്ലാം വിദേശത്താണ്. അമ്മയെ കാണാനില്ലെന്ന മക്കളുടെ പരാതിയിൽ കുറവിലങ്ങാട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.



ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക