'അസീമിന്റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകൾ', ഖബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തി പൊലീസ്

കോഴിക്കോട് വെള്ളയിൽ കോണാട് സ്വദേശി അസീമിന്റെ മൃതദേഹം പുറത്തെടുത്ത് പൊലീസ് പോസ്റ്റ് മോർട്ടം നടത്തി. മരണത്തിലെ ദുരൂഹത ആരോപിച്ച് ഭാര്യ സിംന നൽകിയ പരാതിയിലാണ് വെള്ളയിൽ പൊലിസ് ഖബർ തുറന്നു മൃതദേഹം പുറത്തെടുത്തത്. ആർഡിഒയുടെ ഉത്തരവിനെ അടിസ്ഥാനത്തിലായിരുന്നു നടപടി. അസീമിന്റെ മരണം തലയിലെ ആന്തരിക രക്തസ്രാവം മൂലമാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ പരിക്കുകൾ ഇല്ലെന്നും റിപ്പോർട്ടിലുണ്ട്.
അസീമിന്റെ നെഞ്ചിലും വലതുകൈയ്യിലും മുഖത്തും പാടുകളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. കണ്ണ് തുറക്കാനും സംസാരിക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു വീട്ടിൽ എത്തിയതെന്നും മർദ്ദനത്തിന് ഇരയായതായി സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞിരുന്നു. തലച്ചോറിൽ രക്തസ്രാവം കണ്ടതിനെ തുടർന്ന് ശസ്ത്രക്രിയക്കായി ഒരുങ്ങുന്നതിനിടയിലാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ ആറാം തിയ്യതിയാണ് അസീം മരിച്ചത്. തോപ്പയിൽ ജുമാ മസ്‌ജിദിലെ ഖബർസ്ഥാനിൽ നിന്ന് അസീമിൻറെ മൃതദേഹം പൊലീസ് പുറത്തെടുത്ത് റവന്യൂ ഉദ്യോഗസ്ഥരുടെയും പോലീസിന്റെയും നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിാണ് പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. അസീമിൻ്റെ മരണത്തിൽ ദരൂഹതയില്ലെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
അഞ്ചാം തിയ്യതി രാത്രി ബന്ധുവിനൊപ്പം മദ്യപിച്ച് അവശനായ നിലയിലാണ് അസീം വീട്ടിലെത്തിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് അടുത്ത ദിവസം രാവിലെ കോഴിക്കോട് ബീച്ച് ആശുപത്രിയിലും ഇവിടെ നിന്നും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
പിന്നീട് തോപ്പയിൽ ഖബർസ്ഥാനിൽ ഖബറടക്കുകയായിരുന്നു. പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. പിന്നാലെ അസീമിന്റെ ഭാര്യയും ബന്ധുക്കളും മരണത്തിൽ ദുരൂഹത ആരോപിച്ച് ആർഡിഒക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്മോർട്ടം നടത്താൻ ഉത്തരവിട്ടത്.





