"ഈ കണ്ണട ഉടമസ്ഥൻ വന്ന് എടുത്തോളൂ'; ആദിയും, പാച്ചുവും, ശങ്കുവും സമൂഹത്തിനൊരു പാഠം -മന്ത്രി വി ശിവൻകുട്ടി

വഴിയിൽ നിന്നും കളഞ്ഞുകിട്ടിയ കണ്ണട ഉടമസ്ഥന് തിരികെ ലഭിക്കാൻ കത്തെഴുതിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മന്ത്രി വി ശിവൻകുട്ടി. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർതികളായ ആദിദേവ്, ആര്യതേജ്, നവനീത് എന്നിവർ മാതൃകയാകുകയാണ്. സ്‌കൂൾ ബസിൽ കയറുന്നതിനിടെ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥന് തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്താണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടിയാണ് കത്ത് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. കുഞ്ഞുമിടുക്കന്മാരുടെ നീതിബോധം ഇന്നത്തെ സമൂഹത്തിനൊരു പാഠമാണെന്നാണ് വിദ്യാഭ്യാസമന്ത്രി പോസ്റ്റിലെഴുതിയത്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
"സത്യസന്ധതയും പരസ്‌പരസഹകരണവും നമ്മുടെ കുട്ടികൾ നമ്മെ പഠിപ്പിക്കുകയാണ്." ചീമേനിയിൽ സംഭവിച്ച ഒരു ചെറു സംഭവമാണ് ഇപ്പോൾ ഹൃദയം തൊടുന്നത്. കൂളിയാട് ഗവ: ഹൈസ്കൂളിലെ വിദ്യാർത്ഥികളായ ആദിദേവ് (ആദി), ആര്യതേജ് (പാച്ചു), നവനീത് (ശങ്കു) എന്നിവർ സ്‌ൾ ബസിൽ കയറുന്നതിനിടയിൽ വഴിയിൽ വീണുകിട്ടിയ ഒരു കണ്ണട അതിന്റെ ഉടമസ്ഥനെ തിരിച്ചുകിട്ടാൻ എഴുതി വെച്ച കത്ത് കൊണ്ടാണ് മാതൃകയായിരിക്കുന്നത്.
"ഈ കണ്ണട വീണു കിട്ടിയതാണ്. ആരും എടുക്കരുത്. ഇതിൻ്റെ ഉടമസ്ഥൻ വന്നു എടുത്തോളു." - ഈ വാക്കുകൾ, കുട്ടികളുടെ നിർമലമായ മനസ്സിന്റെയും സത്യസന്ധതയുടെയും തെളിവാണ്.





