വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ചു, പിന്നാലെ വീടിന്റെ ജനലുകൾ തല്ലിത്തകർത്തു; നാല് പേർ പിടിയിൽ

ആലപ്പുഴയിൽ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച നാല് പേർ പിടിയിൽ. മഹാദേവിക്കാട് രമ്യാ ഭവനത്തിൽ രഞ്ജിത്ത് (പപ്പു-(36), കാക്കച്ചിറയിൽ സൂരജ് (27), മോടത്ത് മൂട്ടിൽ അമൽ (29), പനച്ച പറമ്പിൽ പ്രവീൺ (33) എന്നിവരെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം മഹാദേവിക്കാട്ടെ വീട്ടിലേക്കാണ് സംഘം അതിക്രമിച്ച് കയറിയത്. വീട്ടമ്മയെ ആക്രമിക്കുകയും വീടിന്റെ ജനലുകൾ തല്ലിത്തകർക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്‌തതായി പൊലീസ് പറഞ്ഞു.
അതേ ദിവസം, യുവാവിനെ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി ബൈക്കിൽ കയറ്റി പുളിക്കീഴ് ധന്യ ഓഡിറ്റോറിയത്തിന് പുറകുവശത്തേക്ക് കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലും സൂരജ് പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഒട്ടനവധി ക്രിമിനൽ കേസുകളിൽ പ്രതികളായ ഇവരെ തൃക്കുന്നപ്പുഴ ഇൻസ്പെക്ടർ ലാൽ സി ബേബിയുടെ നിർദേശപ്രകാരം എസ് ഐ അജിത്ത്, എഎസ്ഐ പ്രദീപ്, സീനിയർ സിപിഒമാരായ സാജിദ്, ഇക്ബാൽ, പ്രജു, അനിൽ, സിപിഒ അനന്തപത്മനാഭൻ, ഹോം ഗാർഡ് പ്രസന്നകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്‌ത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.





