Kerala
HomeNews

കുഞ്ഞിനെ കൊന്നത് സഹോദരൻ, കൂട്ടുനിന്നത് അമ്മ; ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍

27 Sept 20251 മിനിറ്റ് വായന
കുഞ്ഞിനെ കൊന്നത് സഹോദരൻ, കൂട്ടുനിന്നത് അമ്മ; ബാലരാമപുരത്തെ രണ്ടുവയസ്സുകാരിയുടെ കൊലപാതകത്തില്‍ അമ്മയും അറസ്റ്റില്‍

 

തിരുവനന്തപുരം:  ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കിണറ്റിൽ എറിഞ്ഞുകൊന്ന കേസിൽ കുട്ടിയുടെ അമ്മ ശ്രീതു അറസ്റ്റിൽ. ബാലരാമപുരം പൊലീസ് ശ്രീതുവിനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി. കേസിൽ ശ്രീതുവിനെ രണ്ടാം പ്രതിയാക്കി. കൊലപാതകത്തിൽ ശ്രീതുവിന് നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. അമ്മയുടെ അറിവോടെയായിരുന്നു കൊലപാതകമെന്ന് പൊലീസ് പറയുന്നു. ശ്രീതുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

കേസിൽ നേരത്തെ കുട്ടിയുടെ അമ്മാവൻ ഹരികുമാർ കുറ്റം സമ്മതിച്ചിരുന്നുവെങ്കിലും ഒറ്റയ്ക്കാണ് കൃത്യം നടത്തിയതെന്ന ഹരികുമാറിന്റെ മൊഴിയിൽ പൊലീസ് സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ തുടർച്ചയായി മൊഴിമാറ്റിയതോടെ ഹരികുമാറിനെയും കുട്ടിയുടെ അമ്മയെയും നുണപരിശോധനക്ക് വിധേയമാക്കിയിരുന്നു. ശ്രീതു തന്നെ പ്രതിയാക്കാനാണ് ശ്രമിക്കുന്നതെന്നും അവരാണ് കൊലനടത്തിയതെന്നുമായിരുന്നു ഹരികുമാർ പിന്നീട് നൽകിയ മൊഴി.

സഹോദരന്റെ മൊഴി ശ്രീതു തള്ളിക്കളഞ്ഞിരുന്നു. ശ്രീതുവിനെതിരെ കുട്ടിയുടെ പിതാവും സംശയം പ്രകടിപ്പിച്ച് ആരോപണം ഉന്നയിച്ചിരുന്നു. തെളിവുകൾ ഇല്ലാത്തതിനാൽ ആദ്യ ഘട്ടത്തിൽ പ്രതി ചേർത്തിരുന്നില്ലെങ്കിലും കുറ്റപത്രത്തിൽ ശ്രീതുവിനെയും പൊലീസ് ഉൾപ്പെടുത്തിയിരുന്നു. ജനുവരി 30നാണ് ബാലരാമപുരത്തെ വീട്ടുവളപ്പിലെ കിണറ്റിൽ വീണുമരിച്ച നിലയിൽ കുട്ടിയെ കണ്ടെത്തിയത്. തുടർന്നു നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ കിണറ്റിൽഎറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയത്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ ശ്രീതുവിന്റെ സഹോദരന്‍ ഹരികുമാറാണ് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. ഇതിനുപിന്നാലെ ഏവരെയും ഞെട്ടിച്ച മറ്റുവിവരങ്ങളും പുറത്തുവന്നു. ശ്രീതുവും സഹോദരനായ ഹരികുമാറും തമ്മില്‍ വഴിവിട്ട ബന്ധമുണ്ടായിരുന്നതായും ഇതിന് തടസമായതിനാലാണ് ഹരികുമാര്‍ കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

ഹരികുമാറിന്റെയും ശ്രീതുവിന്റെയും വാട്‌സാപ്പ് ചാറ്റുകളടക്കം പരിശോധിച്ചതില്‍നിന്നാണ് ഇരുവരും തമ്മിലുണ്ടായിരുന്ന വഴിവിട്ടബന്ധം തെളിഞ്ഞത്. ഹരികുമാര്‍ മാത്രമാണ് കൊലക്കേസിലെ പ്രതിയെന്നായിരുന്നു ആദ്യത്തെ കണ്ടെത്തല്‍. എന്നാല്‍, വിശദമായ അന്വേഷണത്തിലാണ് സംഭവത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന് കണ്ടെത്തിയത്. ശ്രീതുവിന്റെ അറിവോടെയാണ് ഹരികുമാര്‍ കൃത്യം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇതോടെയാണ് ശ്രീതുവിനെയും കേസില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക