Kerala
HomeNews

കൊല്ലത്ത് നാലരവയസുകാരന് നേരെ അംഗൻവാടി ടീച്ചരുടെ ക്രൂരത; അക്ഷരം പഠിക്കാത്തതിന് ഉപദ്രവിച്ചെന്ന് പരാതി

13 Sept 20251 മിനിറ്റ് വായന
കൊല്ലത്ത് നാലരവയസുകാരന് നേരെ അംഗൻവാടി ടീച്ചരുടെ ക്രൂരത; അക്ഷരം പഠിക്കാത്തതിന് ഉപദ്രവിച്ചെന്ന് പരാതി

 


കൊല്ലം ഏരൂരിൽ നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. ഏരൂർ പാണയം 85-ാം നമ്പർ അംഗൻവാടിയിലെ വർക്കറിൽ നിന്നുമാണ് കുട്ടിക്ക് പരിക്കേറ്റത്. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിപ്പിക്കും വിധം അധ്യാപിക നുള്ളിയെന്ന് അമ്മ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോഴാണ് അമ്മ പാടുകൾ കണ്ടത്. കുളിപ്പിക്കുമ്പോൾ കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് വിവരം അന്വേഷിച്ചപ്പോഴാണ് അമ്മയോട് കുട്ടി വിവരങ്ങൾ പറഞ്ഞതും പരിക്കേറ്റ ഭാഗം കാട്ടിക്കൊടുത്തതും. വിവരം അറിഞ്ഞതോടെ വീട്ടുകാര്‍ പൊലീസിനെ സമീപിച്ചു. പൊലീസിൽ പരാതി നൽകിയതോടെയാണ് വിവരം പുറത്തറിഞ്ഞത്.

സംഭവം അറിഞ്ഞയുടനെ കുട്ടിയുടെ രക്ഷിതാക്കൾ പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചിരുന്നു. കുട്ടിയെ ഉപദ്രവിച്ച ടീച്ചറോടും സംസാരിച്ചു. തന്നോട് ക്ഷമിക്കണം എന്നാണ് ടീച്ചര്‍ രക്ഷിതാക്കളോട് പറഞ്ഞത്. കുട്ടിയെ അക്ഷരം പഠിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അധ്യാപിക കുട്ടിയെ ഉപദ്രവിച്ചത് എന്നാണ് അധികൃതരുടെ വിശദീകരണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക