'ഇമ്മോറൽ ട്രാഫിക്കിങിന് പിടിച്ചത് ക്ഷമിച്ചു, എല്ലാം മറന്ന് ഇറങ്ങിച്ചെന്ന് എന്നോട്... മരിച്ചോളാൻ റമീസ് സമ്മതം നൽകി'; സോനയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

കോതമംഗലത്തെ ടിടിസി വിദ്യാർഥിനി സോന എൽദോസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതരമായ ആരോപണങ്ങളടങ്ങിയ ആത്മഹത്യാക്കുറിപ്പ് പുറത്ത്. റമീസും കുടുംബവും മതം മാറാൻ നിർബന്ധിച്ചതായും മതം മാറാൻ താൻ തയാറാണെന്ന് പറഞ്ഞെങ്കിലും പിന്നേയും റമീസും കുടുംബവും തന്നോട് ക്രൂരത തുടർന്നുവെന്നുമടക്കമുള്ള കാര്യങ്ങളാണ് സോന തന്റെ ആത്മഹത്യാക്കുറിപ്പിലൂടെ ആരോപിക്കുന്നത്.
കോതമംഗലം കറുകടം ഞാഞ്ഞൂൾമല നഗറിൽ കടിഞ്ഞുമ്മേൽ പരേതനായ എൽദോസിന്റെ മകൾ സോനാ എൽദോസിനെ ശനിയാഴ്‌ച ഉച്ചയ്ക്കാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനുപിന്നാലെയാണ് സോനയുടെ ആത്മഹത്യാക്കുറിപ്പ് വീട്ടിൽനിന്ന് കണ്ടെടുത്തത്.
വിവാഹം കഴിക്കണമെങ്കിൽ മതംമാറണമെന്നായിരുന്നു സുഹൃത്തായ റമീസിന്റെയും കുടുംബത്തിന്റെയും നിർബന്ധമെന്നും ഇതിനിടെ രജിസ്റ്റർവിവാഹം നടത്താമെന്ന് പറഞ്ഞ് റമീസ് കൂട്ടിക്കൊണ്ടുപോവുകയും എന്നാൽ റമീസിന്റെ വീട്ടിൽ കൊണ്ടുപോവുകയും മതം മാറാനായി നിർബന്ധിക്കുകയുമായിരുന്നു. സോനയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത അത്മഹത്യാകുറിപ്പിലാണ് സുഹൃത്തായ റമീസിനും കുടുംബത്തിനുമെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്നത്.
ഇങ്ങനെ ചതിക്കപ്പെട്ട് ജീവിക്കാൻ എനിക്കു സാധിക്കുന്നില്ലായെന്ന് വ്യക്തമാക്കി കൊണ്ടാണ് ആത്മഹത്യ ചെയ്ത സോന സുഹൃത്തായ റമീസിനും കുടുംബത്തിനും എതിരായ ആരോപണങ്ങൾ ഉന്നയിക്കുന്നത്.





