നടൻ കലാഭവൻ നവാസിന്‍റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്

അന്തരിച്ച നടൻ കലാഭവൻ നവാസിന്‍റെ പോസ്റ്റുമോർട്ടം കളമശ്ശേരി മെഡിക്കൽ കോളേജിൽ ഇന്ന് നടക്കും. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ചോറ്റാനിക്കര പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായി ചോറ്റാനിക്കരയിൽ എത്തിയതായിരുന്നു നവാസ്.
കലാഭവന്റെ സ്റ്റേജ് പരിപാടികളിലൂടെ ശ്രദ്ധേയ അദ്ദേഹം 1995ൽ ചൈതന്യം എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചലച്ചിത്ര നടൻ അബൂബക്കറിന്റെ മകനാണ് കലാഭവൻ നവാസ്.
ഷൂട്ടിംഗ് കഴിഞ്ഞ് 6.30 ഓടെയാണ് നവാസ് ഹോട്ടലിൽ തിരികെ എത്തിയത്. എട്ടുമണിക്ക് ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലിൽ അറിയിച്ചിരുന്നു. കാണാതിരുന്നതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. മറ്റ് താരങ്ങള്‍ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാനില്ലെന്ന് കണ്ട് റിസപ്ഷനില്‍ നിന്ന് അദ്ദേഹം താമസിക്കുന്ന മുറിയിലേക്ക് ഫോണില്‍ വിളിച്ചുവെങ്കിലും എടുത്തില്ല. ഇതോടെ അന്വേഷിക്കാന്‍ എത്തിയ റൂം ബോയ് വാതില്‍ തുറന്നു കിടക്കുന്നത് കണ്ട് പരിശോധിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.





