Kerala
HomeNews

ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്: പനിയെന്ന് മക്കളോട് പറഞ്ഞു; കൊലപാതക ശേഷം ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്നു

14 Aug 20251 മിനിറ്റ് വായന
ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ്: പനിയെന്ന് മക്കളോട് പറഞ്ഞു; കൊലപാതക ശേഷം ആളൊഴിഞ്ഞ വീട്ടിൽ ഒളിച്ചിരുന്നു

 


തിരുവനന്തപുരം:നേമം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. കല്ലിയൂർ പുന്നമൂട് കുരുവിക്കാട് ലെയ്നിൽ പള്ളിയറ ഭഗവതി ക്ഷേത്രത്തിനു സമീപം കുന്നത്തുവിള വീട്ടിൽ ബിൻസി (31) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിലിനെ നേമം പൊലീസ് അറസ്‌റ്റ് ചെയ്‌. ബുധനാഴ്‌ച രാത്രിയായിരുന്നു സംഭവം. രാവിലെ വിവരമറിഞ്ഞ നാട്ടുകാർ ബിൻസിയെ നേമം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരംവെട്ടുന്ന കത്തി ഉപയോഗിച്ചു കഴുത്തിലാണ് വെട്ടിയത്.

നാലാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന മക്കൾ വീട്ടിലുണ്ടായിരുന്നപ്പോഴാണ് കൊലപാതകമെങ്കിലും ഇവർ സംഭവം അറിഞ്ഞില്ല. രാവിലെ കുട്ടികളോട് അമ്മയ്ക്കു പനിയാണെന്നും വിളിക്കേണ്ടെന്നും പറഞ്ഞശേഷം കടയിൽ നിന്നു ഭക്ഷണം വാങ്ങി നൽകി സുനിൽ കുട്ടികളെ സ്‌കൂളിലെത്തിച്ചു. പതിവായി ബിൻസിയാണ് മക്കളെ സ്‌കൂളിൽ കൊണ്ടു പോകുന്നത്. ബിൻസിക്കു സുഖമില്ലെന്നാണ് അധ്യാപകരോടും പറഞ്ഞത്. പതിവിലും നേരത്തേ കുട്ടികളെ സ്കൂളിലെത്തിച്ച ശേഷം അടുത്തുള്ള ആളൊഴിഞ്ഞ വീട്ടിൽ സുനിൽ ഒളിച്ചിരുന്നു. ബിൻസിക്കു വെട്ടേറ്റ വിവരമറിഞ്ഞു നാട്ടുകാർ എത്തിയതിനു പിന്നാലെയാണ് ഇയാളും വീട്ടിലേക്ക് എത്തിയത്. നാട്ടുകാർ സുനിലിനേയും കൂട്ടിയാണ് ബിൻസിയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്.

സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ സുനിൽ കുറ്റം സമ്മതിച്ചു. തുടർന്ന് സ്റ്റേഷനിലെത്തിച്ച് അറസ്‌റ്റ് രേഖപ്പെടുത്തി. ഹരിത കർമസേന ജീവനക്കാരിയാണ് ബിൻസി. കൂലിപ്പണിക്കാരനാണ് സുനിൽ.


ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക