എടക്കാട് : മുഴപ്പിലങ്ങാട് പഞ്ചായത്തിലെ ദേശീയപാതയോരത്തെ വീടുകളിൽ വെള്ളമുയർന്നു. എടക്കാട് പോലീസ് സ്റ്റേഷന് മുന്നിലെ 15-ഓളം വീടുകളിൽ വെള്ളം കയറി. രണ്ടാം വാർഡിലെ മലക്ക് താഴെ രാമചന്ദ്രനിവാസിൽ മഹാദേവന്റെ വീട്ടിനകത്ത് വെള്ളം കയറി ഇദ്ദേഹത്തിന്റെ അമ്മ വാസന്തിയെ ബന്ധുവീട്ടിലേക്ക് മാറ്റി. ദിമവീട്ടിൽ ഹമീദ്, ജയശ്രീനിവാസിൽ ജയശ്രീ, ഖദീജമൻസിലിൽ തൻസീം, ബഷീർ എന്നിവരുടെ വീട്ടിലും വെള്ളമുയർന്നു. ശാദുലീയ ജുമാമസ്ജിദ് ആൻഡ് ഹയർ സെക്കൻഡറി മദ്രസയുടെ മുറ്റത്ത് വെള്ളം കയറി.
ദേശീയപാതയുടെ ഓവുചാൽ നിർമിച്ചതിലെ അപാകമാണ് വീടുകളിൽ വെള്ളമുയരാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇക്കാര്യം നിർമാണ സമയത്ത് കരാറുകാരോട് പറഞ്ഞിരുന്നതായി വാർഡംഗം യു.എം. അഫ്‌സർ പറഞ്ഞു.