‘എന്നെ ബൂട്ട് കൊണ്ട് ചവിട്ടി, രക്ഷകനെപ്പോലെയാണ് ആദ്യം കടന്നു വന്നത്’; പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര

പ്രതിശ്രുതവരനെതിരെ ഗുരുതര ആരോപണങ്ങളുമായി ഗായിക സുചിത്ര. ചെന്നൈ ആസ്ഥാനമായുള്ള ഹൈക്കോടതി അഭിഭാഷകനായ യുവാവിനെതിരെയാണ് ഗാർഹിക പീഡനം, സാമ്പത്തിക ചൂഷണം, സ്വത്ത് നിയമവിരുദ്ധമായി ഉപയോഗിക്കൽ എന്നീ ആരോപണങ്ങൾ ഉയർത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിലൂടെയാണ് സുചിത്ര താൻ നേരിട്ട പീഡനങ്ങളെക്കുറിച്ചു തുറന്നുപറഞ്ഞത്.
പ്രതിശ്രുത വരനായ യുവാവ് ചെന്നൈയിലെ വീട്ടിൽ നിന്ന് തന്നെ പുറത്താക്കിയെന്നും ജോലി ലഭിച്ചതിനെ തുടർന്ന് ഏതാനും മാസങ്ങൾക്കു മുൻപ് മുംബൈയിലേക്കു താമസം മാറിയെന്നും ഗായിക പറയുന്നു. വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെക്കുറിച്ച് സൂചന നൽകിക്കൊണ്ടുള്ള സമൂഹമാധ്യമ പോസ്റ്റ് സുചിത്ര നീക്കം ചെയ്തിരുന്നു. ആ പോസ്റ്റുകളിൽ വ്യക്തിപരമായ പ്രശ്‌നങ്ങളെക്കുറിച്ച് അവർ നേരത്തെ സൂചന നൽകിയിരുന്നെങ്കിലും, തന്റെ വരന്റെ പേര് പരസ്യമായി പറയുകയും ആരോപണവിധേയമായ പീഡനത്തെക്കുറിച്ച് വിശദമായി വിവരിക്കുകയും ചെയ്തത് ഇതാദ്യമായിരുന്നു.
‘‘സുചി ലീക്ക്സ് സംഭവത്തിനു ശേഷം, ഇതിലും മോശമായി ഒന്നും സംഭവിക്കാനില്ലെന്ന് ഞാൻ കരുതി. പക്ഷേ അതും സംഭവിച്ചു. ഞാൻ പ്രണയത്തിലായി. ഒരു രക്ഷകനെപ്പോലെയാണ് അയാൾ എന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. അയാളെ വർഷങ്ങളായി എനിക്ക് അറിയാം. ഞങ്ങളുടെ ബന്ധം വിവാഹനിശ്ചയം വരെ എത്തി. എന്നാൽ എനിക്ക് അയാളിൽ നിന്ന് പലതവണ മർദനമേറ്റു. ബൂട്ട് ഇട്ട് അയാൾ എന്നെ ചവിട്ടി. ഞാൻ ഒരു മൂലയിലിരുന്ന് വാവിട്ട് കരയുകയും മർദിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു. ആദ്യ ഭാര്യ കാരണം അയാൾ തകർന്നുപോയെന്നാണ് എല്ലാവരും പറഞ്ഞത്. പക്ഷേ അയാൾ വിവാഹമോചനം നേടിയിട്ടില്ലെന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. അയാളുടെ ആദ്യ ഭാര്യ എന്റെയടുത്ത് വന്ന്, ഞാനയാളെ തിരിച്ചെടുക്കണമെന്ന് യാചിക്കുകപോലും ചെയ്തു’’– സുചിത്ര പറഞ്ഞു.
വീഡിയോയ്ക്ക് പുറമേ, യുവാവ് തന്റെ അനുവാദമില്ലാതെ തന്റെ താമസ വിലാസം ആധാർ കാർഡിൽ ഉപയോഗിച്ചതിന്റെ തെളിവായി അവർ ഒരു ചിത്രവും പോസ്റ്റ് ചെയ്തു.





