താമരശ്ശേരിയിൽ ഒൻപത് വയസുകാരി മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

കോഴിക്കോട് താമരശ്ശേരിയിൽ ഒൻപത് വയസുകാരി പനി ബാധിച്ച് മരിച്ച സംഭവത്തിലെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിർണായക കണ്ടെത്തൽ. മസ്തിഷ്ക ജ്വരം ബാധിച്ചാണ് നാലാം ക്ലാസ് വിദ്യാർഥിനി മരിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുട്ടിയുടെ ആന്തരിക അവയവങ്ങൾ കൂടുതൽ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അമീബിക് മസ്തിഷ്ക ജ്വരമാണോ എന്നറിയാനാണ് വിശദ പരിശോധന നടത്തുന്നത്.
കോരങ്ങാട് എല്‍പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി അനയ വ്യാഴാഴ്ച വൈകീട്ടാണ് പനി ബാധിച്ച് മരിച്ചത്. പനി ബാധിച്ചതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉച്ചകഴിഞ്ഞ് ഛർദ്ദിയും പനിയും മൂർച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിൽ എത്തിച്ചെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പനി ബാധിച്ച ഉടൻ കുട്ടിയുടെ മരണം സംഭവിച്ചതിനാൽ പ്രദേശത്തെ വീടുകളിൽ ആരോഗ്യവകുപ്പ് പനി സർവേ നടത്തി. മരിച്ച കുട്ടിയുടെ രണ്ട് സഹോദരങ്ങൾ, രണ്ട് സഹപാഠികൾ എന്നിവരെ പനിയുള്ളതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.





