ഊരിവെച്ച മൂന്നരപ്പവൻ കാക്കകൊത്തിപ്പറന്നു, പിറകെയോടി നാട്ടുകാർ; സോമന്റെ ഒറ്റയേറിൽ ദേ, മാല താഴെ

കാക്ക കൊത്തിക്കൊണ്ടുപോയ അങ്കണവാടി ജീവനക്കാരിയുടെ സ്വർണമാല നാട്ടുകാർ പിന്നാലെ ഓടി എറിഞ്ഞുവീഴ്‌ത്തി തിരികെ നേടി. മതിലകം കുടുക്കവളവ് പതിമൂന്നാം വാർഡിലെ 77-ാം നമ്പർ ശിശുഭവൻ അങ്കണവാടി ജീവനക്കാരി ഷെർളി തോമസിന്റെ മൂന്നരപ്പവൻ സ്വർണമാലയാണ് അങ്കണവാടിയുടെ കോണിപ്പടിയിൽനിന്ന് കാക്ക കൊത്തിക്കൊണ്ടുപോയത്.
രാവിലെ അങ്കണവാടി തുറന്ന് അടിച്ചുവൃത്തിയാക്കുന്നതിനിടയിൽ മാല ചൂലിൽ കൊളുത്തിയപ്പോൾ കോണിപ്പടിയിൽ ഭക്ഷണപ്പൊതിക്കൊപ്പം ഊരിവെച്ചിരുന്നു. ഭക്ഷണം കൊത്തിക്കൊണ്ടുപോകാൻ വന്ന കാക്ക പക്ഷേ, മാലയുമായാണ് കടന്നുകളഞ്ഞത്.
മാല കാക്ക കൊണ്ടുപോകുന്നേ എന്നുപറഞ്ഞുള്ള ഷെർളി തോമസിന്റെ കരച്ചിൽ കേട്ട് തൊട്ടടുത്ത് റോഡിൽ കുട്ടികളെ സ്‌കൂൾ ബസിൽ കയറ്റാൻ നിന്നവരും നാട്ടുകാരും കാക്കയുടെ പിന്നാലെ ഓടി.
പുഞ്ചപ്പാടവും കാടും തോടും നിറഞ്ഞ സ്ഥലത്തേക്കാണ് കാക്ക പറന്നതെങ്കിലും തൊട്ടടുത്ത മരത്തിൽ ഇരുന്നത് ഭാഗ്യമായി.
പിന്നാലെ ഓടിയവരുടെ കൂട്ടത്തിലുണ്ടായിരുന്ന പനക്കൽ സോമന്‍റെ കണിശതയുള്ള കല്ലേറിൽ കാക്കയുടെ കൊക്കിലുണ്ടായിരുന്ന മാല താഴെ വീണു. കാക്ക കൊത്തിക്കൊണ്ടുപോകുന്നത് നേരിട്ടുകണ്ടതുകൊണ്ട് പോലീസിന് പണി ഒഴിവായി എന്നാണ് നാട്ടുകാർ ഇപ്പോൾ തമാശ പറയുന്നത്.





