‘എന്‍റെ മോളെ താലി കെട്ടാൻ നേരവും മദ്യപിച്ചിട്ടാ അവൻ കതിർമണ്ഡപത്തിൽ കയറിയത്’: സതീഷിന്‍റെ വാദങ്ങൾ പച്ചക്കള്ളമെന്ന് അതുല്യയുടെ അച്ഛൻ

ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യയുടെ ഭർത്താവിന്‍റെ വാദങ്ങൾ പച്ചക്കള്ളമെന്ന് അതുല്യയുടെ അച്ഛൻ രാജശേഖരൻ പിള്ള. എപ്പോഴും മദ്യപിക്കുന്ന ആളല്ല എന്ന സതീഷിന്റെ വാദത്തെ എതിർത്താണ് രാജശേഖരൻ പിള്ള സതീഷിന്റെ ക്രൂരതകളെ കുറിച്ച് മനസുതുറന്നത്. തന്‍റെ മകളെ താലി കെട്ടാൻ നേരത്തുപോലും മദ്യപിച്ചിട്ടാണ് സതീഷ് കതിർ മണ്ഡപത്തിൽ കയറിയതെന്ന് രാജശേഖരൻ പിള്ള പറഞ്ഞു.
മദ്യപാനവും മകൾക്ക് നേരെയുള്ള ഉപദ്രവും സീരിയൽ പോലെ തുടർന്നെന്നും ഇപ്പോൾ പരിസമാപ്തിയായെന്നും അദ്ദേഹം പറഞ്ഞു. തിരുത്താൻ പലവട്ടം ശ്രമിച്ചു. മാറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ ഒരു ഘട്ടത്തിലും മാറ്റമുണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നുണ്ട്. ശാസ്ത്രീയ തെളിവുകൾ ഉണ്ട്. മകളുടെ മൃതശരീരം വിട്ട് കിട്ടാൻ ഇന്ത്യൻ എംബസിയെയും നോർക്കയേയും സമീപിച്ചിട്ടുണ്ടെന്നും രാജശേഖരൻ പിള്ള പറഞ്ഞു.
അതുല്യയെ ഉപദ്രവിച്ചിട്ടുണ്ടെന്നും എന്നാൽ അതുല്യയുടെ മരണത്തിൽ തനിക്ക് പങ്കില്ലെന്നും സതീഷ് ഇന്നലെ പറഞ്ഞിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് ഷാർജയിലെ റോള പാർക്കിനടുത്തെ ഫ്ലാറ്റിൽ ജീവനൊടുക്കിയ നിലയിൽ കൊല്ലം ചവറ സ്വദേശിനി അതുല്യയെ കണ്ടെത്തിയത്.





