Kerala
HomeNews

ലൈംഗിക തൊഴിലിന് നിർബന്ധിച്ചു; വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്‌തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം

19 Jul 20251 മിനിറ്റ് വായന
ലൈംഗിക തൊഴിലിന് നിർബന്ധിച്ചു; വിസ്സമ്മതിച്ചപ്പോൾ തുടയിലും നെഞ്ചിലും കുത്തി, രക്‌തംവാർന്ന് യുവതിക്ക് ദാരുണാന്ത്യം


 അമരാവതി:ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ വിസമ്മതിച്ചതിനെ തുടർന്ന് യുവതിയെ പങ്കാളി കൊലപ്പെടുത്തി. 24 വയസ്സുള്ള പുഷ്‌പയാണ് പങ്കാളിയായ ഷെയ്ഖ് ഷമ്മയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. പ്രസവശേഷം ഭർത്താവുമായി വേർപിരിഞ്ഞ പുഷ്‌പ, വിജയവാഡയിൽ മെക്കാനിക്കായ പ്രതിയുമായി കഴിഞ്ഞ 8 മാസമായി ഒരുമിച്ച് താമസിക്കുകയായിരുന്നു.ആക്രമണ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നു. തുടയിലും നെഞ്ചിലും മാരക കുത്തേറ്റാണ് പുഷ്‌പ കൊല്ലപ്പെട്ടത്.

അടുത്തിടെയായി പുഷ്പയ്ക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്ന് ഷെയ്ഖിനു സംശയമുണ്ടായിരുന്നു. ഇതിന്റെ പേരിൽ ഷെയ്ഖ് മദ്യപിച്ച് പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ഇതുകൂടാതെയായിരുന്നു പണത്തിനായി ലൈംഗിക തൊഴിലിലേക്ക് ഇറങ്ങാൻ നിർബന്ധിച്ചുള്ള പീഡനം. സംഭവ ദിവസം പുഷ്‌പ ഗ്രാമത്തിലുള്ള അമ്മയുടെ വീട്ടിലേക്കു പോയിരുന്നു. അവിടെ എത്തിയ ഷെയ്ഖ് ലൈംഗിക തൊഴിലിനായി തൻ്റെ കൂടെ വരാൻ പുഷ്‌പയെ നിർബന്ധിച്ചു. പുഷ്പ എതിർത്തോടെ ഇരുവരും തമ്മിൽ വക്കുതർക്കമായി.

അമ്മയും സഹോദരനും ഇതിൽ ഇടപെട്ടതോടെ ഷെയ്ഖ് കയ്യിലുണ്ടായിരുന്ന കത്തിയെടുത്ത് ഇരുവരെയും ആക്രമിച്ചു.തടായാനെത്തിയ പുഷ്പയുടെ നെഞ്ചിന്റെ ഇടതുവശത്തും തുടയിലുമാണ് പ്രതി കുത്തിയത്. അമിത രക്തസ്രാവത്തെ തുടർന്ന് പുഷ്‌പ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഷെയ്‌ഖ് ഒളിവിലാണ്. ഇയാളെ കണ്ടെത്താനായി രണ്ടു സംഘമായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക