Kerala
HomeNews

വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി

2 Jul 20251 മിനിറ്റ് വായന
വിസ്മയ കേസ്; പ്രതി കിരൺകുമാറിന് ജാമ്യം, ശിക്ഷാവിധി മരവിപ്പിച്ച് സുപ്രീംകോടതി

 


സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബി.എ.എം.എസ്. വിദ്യാര്‍ഥിനിയായ വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതി കിരണ്‍കുമാറിന് ജാമ്യം. ശിക്ഷാവിധി മരവിപ്പിക്കണമെന്ന ഹർജിയും സുപ്രീംകോടതി അംഗീകരിച്ചു. വിസ്മയ ജീവനൊടുക്കിയ കേസില്‍ തനിക്കെതിരായ ശിക്ഷ മരവിപ്പിക്കണം, ജാമ്യം നല്‍കണം തുടങ്ങിയവയാണ് കിരണ്‍കുമാറിന്റെ ഹര്‍ജിയിലെ ആവശ്യം. നേരത്തെ ഇതേ ആവശ്യങ്ങളുമായി കിരണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, രണ്ടുവര്‍ഷമായിട്ടും ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ തീരുമാനമാകാത്തതിനാലാണ് പ്രതി സുപ്രീംകോടതിയെ സമീപിച്ചത്.

വിസ്മയ ജീവനൊടുക്കിയ കേസില്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി പത്തുവര്‍ഷത്തെ തടവും 12.55 ലക്ഷം രൂപ പിഴയുമാണ് കിരണ്‍കുമാറിന് ശിക്ഷ വിധിച്ചത്. 2019 മെയ് 31 നായിരുന്നു ബി.എ.എം.എസ് വിദ്യാർഥിനിയായിരുന്ന നിലമേൽ കൈതോട് കെ.കെ.എം.പി ഹൗസിൽ വിസ്മയ വി. നായരും മോട്ടോർ വാഹന വകുപ്പ് എ.എം.വി.ഐ ആയിരുന്ന ശാസ്താംകോട്ട ശാസ്താ നടയിലെ കിരൺ കുമാറുമായുള്ള വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് വർഷവും ഒരുമാസവും തികയും മുമ്പ് സ്ത്രീധന പീഡനം സഹിക്കവയ്യാതെയാണ് വിസ്മയ ആത്മഹത്യ ചെയ്തത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക