സാധാരണ ടിക്കറ്റ് നല്‍കുന്ന റെയില്‍വേ കൗണ്ടറുകള്‍ പൂട്ടും; ഇനി സ്വകാര്യ ഏജൻസികള്‍

കോഴിക്കോട്:സാധാരണ ടിക്കറ്റ് നല്‍കുന്ന റെയില്‍വേ കൗണ്ടറുകള്‍ പൂട്ടാൻ നീക്കം. കൗണ്ടറിലെ സ്ഥിരം ജീവനക്കാരെ റെയില്‍വേ പിൻവലിക്കും.
ടിക്കറ്റ് നല്‍കാനായി കൂടുതല്‍ സ്വകാര്യ ഏജൻസികള്‍ വരും. ഇതിന്റെ ഭാഗമായി അണ്‍ റിസർവ്ഡ് ടിക്കറ്റ് നല്‍കാൻ സ്റ്റേഷനുകളില്‍ മൊബൈല്‍ യുടിഎസ് (എം-യുടിഎസ്) സഹായകിനെ നിയമിക്കുന്നു. നിലവില്‍ തിരഞ്ഞെടുത്ത സ്റ്റേഷനുകളിലാണ് പൈലറ്റ് പദ്ധതി വരുന്നത്. ഇത് പിന്നീട് വ്യാപിപ്പിക്കും. സാധാരണ ടിക്കറ്റ് നല്‍കുന്ന കൗണ്ടറുകള്‍ കുറച്ച് ജീവനക്കാരെ മറ്റു വിഭാഗങ്ങളിലേക്ക് മാറ്റുകയാണ് ലക്ഷ്യം. കരാർ വിളിച്ചാണ് യുടിഎസ് സഹായകിനെ നിയമിക്കുന്നത്.
നിലവില്‍ റെയില്‍വേ സ്റ്റേഷനകത്തും പുറത്തും സ്വകാര്യ ഏജൻസികള്‍ സാധാരണ ടിക്കറ്റ് വില്‍പ്പന നടത്തുന്നുണ്ട്. ജനസാധാരണ്‍ ടിക്കറ്റ് ബുക്കിങ് സേവക് കൗണ്ടറുകള്‍ (ജെടിബിഎസ്) അതില്‍ പ്രധാനമാണ്. 2019 മുതലാണ് ജെടിബിഎസ് ശക്തമായത്. ഇതിനുപിന്നാലെ സ്റ്റേഷനുള്ളില്‍ ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീൻ (എടിവിഎം മെഷീൻ) വന്നു. റിട്ട. റെയില്‍വേ ജീവനക്കാർ ഉള്‍പ്പെടെ ഇത് കരാറെടുത്ത് പ്രവർത്തിപ്പിക്കുന്നു.
ഇതിനുപിന്നാലെ സ്റ്റേഷനുള്ളിലേക്കും ഏജൻസികളെത്തി. സ്റ്റേഷൻ ടിക്കറ്റ് ബുക്കിങ് ഏജന്റ് (എസ്ടിബിഎ) എന്നാണ് പേര്. കേരളത്തിലെ പല സ്റ്റേഷനുകളിലും എസ്ടിബിഎ ഏജന്റുമാരാണ് നിയന്ത്രിക്കുന്നത്. കമ്മിഷൻ വ്യവസ്ഥയിലാണ് വേതനം.
ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമം റെയില്‍വേ നേരത്തേ തുടങ്ങിയിരുന്നു. തത്കാല്‍ റിസർവേഷനടക്കം നല്‍കുന്ന പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) കൗണ്ടറിന്റെ മുഖം ആദ്യം മാറ്റി. ഇന്റഗ്രേറ്റഡ് അണ്‍ റിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം (ഐയുടിഎസ്) കൗണ്ടർ എന്നാക്കി. നിശ്ചിതസമയങ്ങളില്‍ റിസർവേഷൻ കൗണ്ടറായി പ്രവർത്തിക്കും.
അത് കഴിഞ്ഞാല്‍ സാധാരണ ടിക്കറ്റ് നല്‍കുന്ന യുടിഎസ് കൗണ്ടറാകും. ഇത്തരം സ്റ്റേഷനുകളില്‍ രാത്രി സ്റ്റേഷൻമാസ്റ്ററാണ് ടിക്കറ്റ് നല്‍കേണ്ടത്. ഇത് സുരക്ഷയെ ഉള്‍പ്പെടെ ബാധിക്കുമെന്ന് റെയില്‍വേ നിരീക്ഷിച്ചിരുന്നു. ടിക്കറ്റുകളുടെ വില്‍പ്പന, വണ്ടികളുടെ യാത്രാവിവരങ്ങള്‍ നല്‍കല്‍ എന്നിവ സ്റ്റേഷൻ മാസ്റ്ററില്‍നിന്ന് ഒഴിവാക്കാൻ ദക്ഷിണ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്.





