ബിന്ദുവിന്റെ കുടുംബവുമായി മന്ത്രി വീണാ ജോർജ് ഫോണില്‍ സംസാരിച്ചു; നാളെ വീട് സന്ദർശിക്കും

കോട്ടയം മെഡി. കോളേജിലെ ഉപയോഗശൂന്യമായ കെട്ടിടം പൊളിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ കുടുംബവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ഫോണില്‍ സംസാരിച്ചു. ഭര്‍ത്താവ് വിശ്രുതനുമായിട്ടാണ് മന്ത്രി സംസാരിച്ചത്. സര്‍ക്കാര്‍ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ആരോഗ്യ മന്ത്രി നാളെ ബിന്ദുവിന്റെ വീട്ടിലെത്തും.
അതിനിടെ, ബിന്ദുവിന്റെ പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലക്കേറ്റ ഗുരുതര പരുക്കും ആന്തരിക രക്തസ്രാവവുമാണ് മരണ കാരണം. അപകടത്തില്‍ തലയോട്ടി പൊട്ടി തലച്ചോര്‍ പുറത്തുവന്നു. വാരിയെല്ലുകള്‍ പൂര്‍ണമായും ഒടിഞ്ഞു. ശ്വാസകോശം, ഹൃദയം, കരള്‍ ഉള്‍പ്പെടെ ആന്തരിക അവയങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
ബിന്ദുവിന്റെ കുടുംബത്തോടൊപ്പമാണ് സര്‍ക്കാരെന്ന് മന്ത്രി വി എന്‍ വാസവന്‍ നേരത്തേ പറഞ്ഞിരുന്നു. വീട്ടിലെത്തി അവരുടെ കാര്യങ്ങള്‍ കേള്‍ക്കും. ആവശ്യമായതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും മന്ത്രി വി എന്‍ വാസവന്‍ പറഞ്ഞിരുന്നു.





