അടൂരിലെ അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാകാതെ ഗർഭിണിയായ സംഭവം: ഡിഎന്‍എ പരിശോധന നടത്താന്‍ പൊലീസ്

പത്തനംതിട്ട: അടൂരിലെഅനാഥാലയത്തിൽ പെൺകുട്ടി ഗർഭിണിയായ സംഭവത്തിൽ പൊലീസ് ഡിഎന്‍എ പരിശോധന നടത്തും. പെൺകുട്ടിയെ അനാഥാലയം നടത്തിപ്പുകാരിയുടെ മകൻ വിവാഹം ചെയ്തെങ്കിലും പ്രായപൂർത്തിയാകാതെയാണ് ഗർഭിണിയായതെന്നുള്ള കണ്ടെത്തലിലാണ് ഡിഎൻഎ പരിശോധന നടത്താൻ തീരുമാനിച്ചത്.പെൺകുട്ടിയും അനാഥാലയ നടത്തിപ്പുകാരിയുടെ മകനും അടുപ്പത്തിലായിരുന്നു. പെൺകുട്ടി ഗർഭിണിയായ വിവരം അറിഞ്ഞതോടെ ഇരുവരുടെയും കല്യാണം നടത്തുകയായിരുന്നു. തുടർന്ന് പെൺകുട്ടി ഏഴാം മാസം പൂർണ വളർച്ചയെത്തിയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് പ്രായപൂർത്തിയാകാതെ ഗർഭിണിയായ വിവരം പുറത്തുവന്നത്.
ഇതോടെ അടൂർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു.കേസിൽ കൂടുതൽ വ്യക്തതവരുത്താനാണ് ഡിഎൻഎ സാമ്പിൾ പരിശോധന അടക്കമുള്ള നടപടിയിലേക്ക് അന്വേഷണ സംഘം കടക്കുന്നത്. പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഡിഎന്‍എ പരിശോധന ഫലത്തിൻ്റ അടിസ്ഥാനത്തിൽ ആയിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.





