Kerala
HomeNews

കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദിനെ റിമാൻഡ് ചെയ്തു

21 Jun 20251 മിനിറ്റ് വായന
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദിനെ റിമാൻഡ് ചെയ്തു

 



കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി സവാദിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തൃശൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ഡിമാൻഡ് ചെയ്തത്. ഈ മാസം 14ന് ബസിൽ യാത്ര ചെയ്യുന്നതിനിടെ യുവതിയോട് ഇയാൾ അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതിയെ തമിഴ്നാട്ടിൽ നിന്നുമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2023-ല്‍ കെഎസ്ആര്‍ടിസി ബസിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് സവാദ്. നെടുമ്പാശ്ശേരിയില്‍ ബസില്‍വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് അന്ന് പരാതി ഉയർന്നത്. ഇതിന് പിന്നാലെ ഇയാള്‍ അറസ്റ്റിലായിരുന്നു. കെ.എസ്.ആര്‍.ടി.സി. ബസില്‍ തൃശ്ശൂരില്‍നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന യുവതിക്ക് നേരേ ഇയാള്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നായിരുന്നു അന്ന് ഉയർന്ന പരാതി. അങ്കമാലിയില്‍നിന്ന് ബസില്‍ കയറിയ പ്രതി രണ്ട് യുവതികളുടെ നടുവിലായി ഇരിക്കുകയും പിന്നീട് ലൈംഗികചേഷ്ടകള്‍ കാണിച്ചെന്നുമാണ് ആരോപണം. ഇതോടെ യുവതി ബഹളംവെയ്ക്കുകയും കണ്ടക്ടറെ പരാതി അറിയിക്കുകയും ചെയ്തു.

എന്നാല്‍, ബസ് നിര്‍ത്തിയപ്പോള്‍ സവാദ് ബസില്‍നിന്ന് ഇറങ്ങി ഓടി. തുടര്‍ന്ന് കണ്ടക്ടറുടെ ഇടപെടലിലൂടെയാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പരാതിക്കാരി സാമൂഹികമാധ്യമങ്ങളിലൂടെ അന്ന്‌ പങ്കുവെച്ചിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ സവാദിന് ഓൾ കേരള മെൻസ് അസോസിയേഷന്റെ വക സ്വീകരണവും മാലയിടലും ഒരുക്കിയിരുന്നു. ഇതോടെ സംഭവം വലിയ വിവാദമായി മാറി.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക