Kerala
HomeNews

പൊതുസ്ഥലത്ത് മാലിന്യം തളളുന്നവരെ പറ്റി വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി

14 Jun 20251 മിനിറ്റ് വായന
പൊതുസ്ഥലത്ത് മാലിന്യം തളളുന്നവരെ പറ്റി വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി

 





തിരുവനന്തപുരം: പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയുന്നവരെപ്പറ്റി തെളിവുസഹിതം വിവരം നല്‍കുന്നവര്‍ക്കുളള പാരിതോഷിക തുക ഉയര്‍ത്തി. ഇനിമുതല്‍ വിവരം നല്‍കുന്നവര്‍ക്ക് പിഴത്തുകയുടെ നാലിലൊന്ന് നല്‍കാന്‍ തദ്ദേശവകുപ്പ് തീരുമാനിച്ചു. പൊതുസ്ഥലത്ത് മാലിന്യം തളളുന്നത് റിപ്പോര്‍ട്ട് ചെയ്യുന്നതിലെ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് തീരുമാനം. വിവരം നല്‍കുന്നവര്‍ക്ക് ഇതുവരെ 2500 രൂപയായിരുന്നു നല്‍കിയിരുന്നത്. ഗുരുതരമായ കുറ്റകൃത്യത്തെക്കുറിച്ച് അറിയിക്കുന്നവര്‍ക്ക് ഉയര്‍ന്ന പാരിതോഷികം നല്‍കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. വിവരം അറിയിക്കുന്നവര്‍ക്ക് ഈ തുക കിട്ടുന്നുവെന്ന് ഉറപ്പാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.


ഹരിതകര്‍മസേനാംഗങ്ങള്‍, എന്‍എസ്എസ് വൊളന്റിയര്‍മാര്‍, എസ്പിസി കേഡറ്റുകള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും നിരീക്ഷണ സംവിധാനത്തിന്റെ ഭാഗമാക്കും. പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റില്‍ കണ്‍ട്രോള്‍ റൂമും സജ്ജമാക്കിയിട്ടുണ്ട്. മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിലവില്‍ അയ്യായിരം രൂപ വരെയാണ് പിഴ. മലിനജലം പൊതുസ്ഥലത്തേക്കോ ജലാശയത്തിലേക്കോ ഒഴുക്കിയാല്‍ അയ്യായിരം രൂപ മുതല്‍ അമ്പതിനായിരം രൂപ വരെയാണ് പിഴ. ചവറോ വിസര്‍ജ്യവസ്തുക്കളോ ജലാശയങ്ങളില്‍ നിക്ഷേപിച്ചാല്‍ പതിനായിരം മുതല്‍ അന്‍പതിനായിരം രൂപ വരെ പിഴയും ഒരുവര്‍ഷം വരെ തടവും ലഭിക്കും.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക