Kerala
HomeNews

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡ് തട്ടിപ്പ് ; ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് 66 ലക്ഷം രൂപ

11 Jun 20251 മിനിറ്റ് വായന
ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ക്യുആര്‍ കോഡ് തട്ടിപ്പ് ; ജീവനക്കാരുടെ അക്കൗണ്ടിലേക്ക് എത്തിയത് 66 ലക്ഷം രൂപ

 


തിരുവനന്തപുരം: നടൻ ജി.കൃഷ്ണകുമാറിന്റെ മകളും യൂട്യൂബറും സംരംഭകയുമായ ദിയ കൃഷ്ണയുടെ ആഭരണക്കടയില്‍ നിന്ന് ക്യുആർ കോഡ് വഴി വനിതാ ജീവനക്കാരുടെ അക്കൗണ്ടിലേക്ക് 66 ലക്ഷം രൂപ എത്തിയതായി പൊലീസ് കണ്ടെത്തി.മൂന്ന് ജീവനക്കാരുടെയും ബാങ്ക് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം കണ്ടെത്തിയത്. ഇതുസംബന്ധിച്ച്‌ വനിതാ ജീവനക്കാരുടെ മൊഴിയെടുക്കാനായി തിങ്കളാഴ്ച രാത്രി പൊലീസ് ഇവരുടെ വീടുകളില്‍ എത്തിയെങ്കിലും ഇവർ സ്ഥലത്തുണ്ടായിരുന്നില്ല. ഇന്നലെ ഹാജരാകാൻ നിർദേശിച്ചെങ്കിലും എത്തിയില്ല. മൂവരും സ്ഥലത്തില്ലെന്നാണ് വിവരമെന്ന് മ്യൂസിയം എസ്‌ഐ വിപിൻ പറഞ്ഞു.

66 ലക്ഷം രൂപ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്ന് സ്റ്റേറ്റ്മെന്റില്‍ കണ്ടെത്തിയെങ്കിലും ഇവർ ഈ പണം ചെലവാക്കിയതെങ്ങനെയെന്ന് കണ്ടെത്തിയിട്ടില്ല. ദിയ പറഞ്ഞിട്ടാണ് നികുതി വെട്ടിക്കാനായി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതെന്നും പണം പിൻവലിച്ച്‌ ദിയയ്ക്ക് നല്‍കിയെന്നുമാണ് ജീവനക്കാരുടെ മൊഴി. പലപ്പോഴും പണം പിൻവലിച്ചതായി പൊലീസിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ജീവനക്കാരികള്‍ അവരുടെ ബന്ധുക്കള്‍ക്ക് പണം അക്കൗണ്ട് വഴി നല്‍കിയിട്ടുമുണ്ട്. ദിയ കൃഷ്ണയുടെ ഓഡിറ്ററോടും സ്റ്റേഷനില്‍ എത്താൻ പൊലീസ് നിർദേശിച്ചിട്ടുണ്ട്. സ്ഥാപനം നികുതി അടച്ചതിന്റെ ഉള്‍പ്പെടെയുള്ള വിവരങ്ങളാണ് തേടുന്നത്. നികുതിയടച്ചതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് ദിയയും കൃഷ്ണകുമാറും പ്രതികരിച്ചു.അതേസമയം, സംഭവം രാഷ്ട്രീയവല്‍ക്കരിക്കാൻ ശ്രമിക്കരുതെന്നും താൻ ബിജെപി നേതാക്കളെയോ പ്രവർത്തകരെയോ സഹായം തേടി വിളിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയെയാണ് സമീപിച്ചതെന്നും കൃഷ്ണകുമാർ പറഞ്ഞു. ഇതിനിടെ കൃഷ്ണകുമാറും മകള്‍ ദിയയും മുൻകൂർ ജാമ്യത്തിന് അപേക്ഷ നല്‍കി. തിരുവനന്തപുരം പ്രിൻസിപ്പില്‍ സെഷൻസ് കോടതി വെള്ളിയാഴ്ച ഹർജി പരിഗണിക്കും. കൃഷ്ണകുമാറും മകളും ചേർന്ന് തങ്ങളെ തട്ടിക്കൊണ്ടുപോയി ബലം പ്രയോഗിച്ച്‌ പണം തട്ടിയെടുത്തുവെന്ന് ആരോപിച്ച്‌ ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാർ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മ്യൂസിയം പൊലീസ് ഇരുവർക്കുമെതിരെ കേസെടുത്തിരുന്നു.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക