ആറുവരിപാതയിലെ ദുരിതം, റോഡ് തകർച്ച; ദേശീയപാത അതോറിറ്റി ചെയർമാനും സംഘവും നാളെ കേരളത്തിൽ പരിശോധനക്കെത്തും

കൊച്ചി: കേരളത്തിലെ ദേശീയപാത തകർച്ചയിൽ നിർമാണത്തിലെ അപാകതകൾ അന്വേഷിക്കാൻ ദേശീയപാത അതോറിറ്റി
ചെയർമാന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം നാളെ കേരളത്തിലെത്തും. മൂന്ന് ദിവസം സംസ്ഥാനത്ത് തുടരുന്ന സംഘം പാത തകർന്ന വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. വിരമിച്ച ഐഐടി-ഡൽഹി പ്രൊഫസർ ജി.വി. റാവുവിന്റെ മേൽനോട്ടത്തിലുള്ള കമ്മറ്റിയിൽ ഡോ. അനിൽ ദീക്ഷിത്,ഡോ ജിമ്മി തോമസ്, ഡോ. കെ മോഹൻ കൃഷ്ണ എന്നിവരടങ്ങിയ കമ്മറ്റിയാണ് റോഡ് സുരക്ഷാ അവലോകനത്തിനായി രൂപീകരിച്ച എക്സ്പേർട്ട് കമ്മറ്റിയിലുള്ളത്.
അതിനിടെ മലപ്പുറം കൂരിയാട് ദേശീയപാതയിൽ വീണ്ടും വിള്ളലുണ്ടായി. മഴ കനത്തതോടെ കൂരിയാട് തകർന്ന ദേശീയപാത കൂടുതൽ അപകടാവസ്ഥയിലേക്ക് നീങ്ങുകയാണ്. ദേശീയപാതയിൽ പലയിടങ്ങളിലായി വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായിട്ടുണ്ട്. ഒരു കിലോമീറ്റർ ദൂരം റോഡ് പൂർണമായും പുനർ നിർമ്മിക്കണമെന്ന വിദഗ്ധസമിതി നിർദ്ദേശത്തെ ജനങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. റോഡ് തകർന്നതിൽ പ്രതിഷേധിച്ച് കരാറുകാരായ മേഘ കൺസ്ട്രക്ഷൻ കമ്പനിയുടെ കോഴിക്കോട്ടെ ഓഫീസിലേക്ക് ഇന്ന് ഡിവൈഎഫ്ഐ മാർച്ച് നടത്തും





