Kerala
HomeNews

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

25 May 20251 മിനിറ്റ് വായന
വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ്; പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു

 


വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു. പൂജപ്പുര ജയിലിൽ തൂങ്ങി മരിക്കാനായിരുന്നു ശ്രമം. അഫാനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

ഫെബ്രുവരി 24നായിരുന്നു വെഞ്ഞാറമൂട് കൂട്ടക്കൊലപാതകം നടന്നത്. പിതൃമാതാവ് സൽമാ ബീവി, പിതൃസഹോദരൻ ലത്തീഫ്, ഭാര്യ ഷാഹിദ, സഹോദരൻ അഹ്സാൻ, പെൺസുഹൃത്ത് ഫർസാന എന്നിവരെയായിരുന്നു അഫാൻ കൊലപ്പെടുത്തിയത്. കേസിൽ പാങ്ങോട് പൊലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. പിതൃ മാതാവ് സല്‍മ ബീവിയെ കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

450 പേജുള്ള കുറ്റപത്രത്തില്‍ 120 സാക്ഷികളും 40 തൊണ്ടിമുതലുകളുമാണുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സല്‍മ ബീവിയോട് പ്രതി അഫാന് വൈരാഗ്യം ഉണ്ടായിരുന്നെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

സാമ്പത്തിക ബാധ്യതകള്‍ക്ക് പിന്നാലെ സല്‍മാബീവിയോട് അഫാന് വൈരാഗ്യം ഉണ്ടായിരുന്നുവെന്നും കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു. കൊലപാതകത്തിന് കാരണമായത് കടവും അഫാനോട് കടക്കാര്‍ പണം തിരികെ ചോദിച്ചതിലുള്ള ദേഷ്യവുമായിരുന്നു എന്നാണ് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നത്.

കടം വീട്ടാന്‍ സഹായിക്കാതിരുന്നതും അമ്മയെയും തന്നെയും കുറ്റപ്പെടുത്തിയതും പരിഹസിച്ചതുമാണ് പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്താനുള്ള കാരണം. ബാക്കിയുള്ള കേസുകളില്‍ വെഞ്ഞാറമ്മൂട് പൊലീസ് ഉടന്‍ കുറ്റപത്രം നല്‍കും. അറസ്റ്റ് രേഖപ്പെടുത്തി 89-ാം ദിവസമാണ് ആദ്യ കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്.

ഈ വാർത്ത മറ്റുള്ളവരുമായി പങ്കുവെക്കുക